തിരുവനന്തപുരം: അരിക്കും പലവ്യഞ്ജനത്തിനും പച്ചക്കറികള്‍ക്കും ദിനംപ്രതി വിലകൂടുന്നു. ചെറിയ ഉള്ളിയും തക്കാളിയും തുടങ്ങി മിക്ക പച്ചക്കറികളുടെയും വില രണ്ടുമാസത്തിനിടെ നാലുമുതല്‍ എട്ടുമടങ്ങുവരെ വര്‍ദ്ധിച്ചിട്ടും വിപണിയില്‍ ഇടപെടാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
ഉള്ളിയുടെയും സവാളയുടെയും വിലയാണ് ദിനവും ഉയരുന്നത്. ഓണക്കാലത്ത് 20 മുതല്‍ 30 രൂപ വരെ ഉണ്ടായിരുന്ന ഉള്ളിക്ക് ഇപ്പോള്‍ 160 മുതല്‍ 180 വരെയാണ്. സവാള 20 ല്‍ നിന്ന് 50 ആയി. കിലോയ്ക്ക് 10 രൂപയായിരുന്ന തക്കാളി 50ല്‍ എത്തി. ഇതിനിടയില്‍ വിലകുറഞ്ഞത് മുരിങ്ങക്കായയ്ക്ക് മാത്രമാണ്. 240 രൂപയായിരുന്നത് ഒരുദിവസം കൊണ്ട് 70 ആയി.
റേഷന്‍ വ്യാപാരികള്‍ സമരം ആരംഭിച്ചതോടെ അരിവില സാധാരാണക്കാരന് താങ്ങാനാകുന്നില്ല. ഒരു കിലോ ജയ, സുരേഖ അരിക്ക് 38-42 രൂപയായി. ചമ്പാവരി 44 മുതല്‍ 56 വരെ. പച്ചരിയാകട്ടെ 28 നും 36 നും ഇടയില്‍. വെളിച്ചെണ്ണ കിലോയ്ക്ക് 200 കഴിഞ്ഞു. ഒരു കിലോ പച്ചതേങ്ങയ്ക്ക് 60 രൂപയായി. മുളക്, മല്ലി വില 80നും100 നും ഇടയില്‍. പയറും പരിപ്പും ഉഴുന്നുമൊക്കെ കിലോയ്ക്ക് 120 രൂപയായി. ഒരു കിലോ കടലയ്ക്ക് 150 രൂപയാണ്.
സര്‍ക്കാര്‍ വേണ്ടവിധത്തില്‍ ഇടപെടാത്തതാണ് വില വര്‍ദ്ധനവിന് കരാണമെന്ന് വ്യാപാരികള്‍ പറയുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ശേഖരിക്കുന്ന പച്ചക്കറി നാലിരട്ടി വിലയ്ക്കാണ് ഇടനിലക്കാര്‍ വില്കുന്നത്.
സപ്ലൈകോയില്‍ സാധനം ഇല്ല
റേഷന്‍ വ്യാപാരികള്‍കൂടി സമരത്തിലായതോടെ സാധാരണക്കാരന്റെ ആശ്രയമാകേണ്ടത് സപ്ലൈക്കോയാണ്. എന്നാല്‍ അവിടെ സബ്സിഡി നിരക്കിലുള്ള സാധനങ്ങള്‍ കിട്ടാനില്ല. ഒക്ടോബര്‍ 19 ന് ടെന്റര്‍ നല്കിയ സബ്സിഡി സാധനങ്ങള്‍ ഇനിയും എത്തിച്ചേര്‍ന്നിട്ടില്ല. സാധനങ്ങള്‍ സ്റ്റോറുകളില്‍ എത്താന്‍ ഇനിയും ദിവസങ്ങളെടുക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: