തിരുവനന്തപുരം: മൂന്നുപതിറ്റാണ്ടുകള്‍ക്കൊടുവില്‍ അനന്തപുരിയില്‍ വിരുന്നെത്തിയ ഇന്ത്യ-ന്യൂസിലാഡ് മത്സരം കാണാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് രാവിലെ മുതല്‍ തന്നെആരാധകര്‍ ഒഴുകിയെത്തി. . സ്—റ്റേഡിയത്തിന്റെ പരിസര പ്രദേശങ്ങളിലും കഴക്കൂട്ടം പാതയരുകിലും ഇന്ത്യന്‍ ടീമിന്റെ ജഴ്സികളും ദേശീയ പതാകയും വില്ക്കുന്നവര് നിരന്നിരുന്നു. മുഖത്ത് ചായം തേച്ചുനല്കുന്നയിടങ്ങളിലും നല്ല തിരക്കായിരുന്നു.
മൂന്നു മണിക്ക് പ്രവേശനം തുടങ്ങി അധികം കഴിയും മുന്‍പേ സ്റ്റേഡിയം ജനസാഗരമായി. താമസിയാതെ മഴയും വിരുന്നുകാരനായെത്തി. കനത്തമഴ പെയ്യുമ്പോഴും ആര്‍പ്പുവിളികളോടെയും കരഘോഷത്തോടെയും കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബില്‍ കുട്ടിക്രിക്കറ്റ് മാമാങ്കത്തിനായി ആരാധകര്‍ കാത്തിരുന്നു.
മൂന്നരയോടെ മഴ ശക്തിപ്രാപിച്ചു. ഇടയ്ക്കിടെ മഴയുടെ ശക്തി കുറഞ്ഞതോടെ ഗാലറികള്‍ ആരവമുയര്‍ത്തി ഇളകി മറിഞ്ഞു. 4.35 ഓടെ മഴ മാറി. ഇതോടെ ഔട്ട്ഫീല്‍ഡിലെ വെള്ളക്കെട്ട് നീക്കാന്‍ സൂപ്പര്‍ സോപ്പറുമായി ഗ്രൗണ്ട് സ്റ്റാഫ് രംഗത്തിറങ്ങി. പിച്ച് മൂടിയിട്ടിരുന്ന ടാര്‍പ്പോളിനില്‍ കെട്ടിനിന്ന വെള്ളം സ്പോഞ്ച് ഉപയോഗിച്ച് ഒപ്പിയെടുത്ത് ബക്കറ്റില്‍ നിറച്ച് ഒഴിവാക്കാനുള്ള കഠിന പരിശ്രമത്തിലായി ജീവനക്കാര്‍. മഴക്കാറ് കാരണം ഇരുട്ടിലായ മൈതാനത്ത് വെളിച്ചം വിതറി അഞ്ച് മണിയോടെ ഫ്ളഡ്ലിറ്റുകള്‍ മിഴിതുറന്നു.
5.20 ഓടെ ന്യൂസിലാന്‍ഡ് താരങ്ങളും 5.40ന് ഇന്ത്യന്‍ താരങ്ങളും സ്റ്റേഡിയത്തിലെത്തി. ഹര്‍ഷാരവത്തോടെയാണ് കാണികള്‍ ഇരുടീമുകളെയും വരവേറ്റത്. പത്ത് മിനിറ്റിനുശേഷം നായകന് വിരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം അംഗങ്ങളും മൈതാനത്തേക്ക് എത്തി. . കൈയില്‍ ചായ കപ്പുമേന്തിയാണ് കോഹ്ലി മൈതനത്ത് എത്തിയത്. കൂടെ പരിശീലകന് രവിശാസ്ത്രിയും. ഗഡ് ഔട്ടിന് മുന്നില്‍ കസേരക്ക് മുകളില്‍ വെള്ളക്കുപ്പിവെച്ച് പന്ത് കൊണ്ട് എറിഞ്ഞു വീഴ്ത്തി കോഹ്്ലിയും കൂട്ടരും എറിഞ്ഞു രസിച്ചു. പിന്നീട് കോഹ്ലിയും ശാസ്ത്രിയും മൈതാനത്തെ കുറിച്ച് വിലയിരുത്തല്‍ നടത്തുന്നതിനിടെ വീണ്ടും ചാറ്റല്‍ മഴ.
ടാര്പ്പോളിന് കൊണ്ടു വീണ്ടും മൈതാനം മൂടി. പത്ത്മിനിറ്റിനുശേഷം മഴ കുറഞ്ഞു. ആറരയോടെ മൈതാനത്തെ വെള്ളം നീക്കാനുള്ള ശ്രമങ്ങള്‍ വീണ്ടും തുടങ്ങി. . അധികം കഴിയും മുന്നേ അറിയിപ്പ് എത്തി. മഴകാരണം ടോസ് വൈകുമെന്ന്. തൊട്ടുപിന്നാലെ മഴ വീണ്ടും ശക്തിപ്രാപിച്ചു. മഴയുടെ ശക്തി കുറഞ്ഞപ്പോള്‍ കോഹ്ലിയും കൂട്ടരും വീണ്ടും ഗ്രൗണ്ടിലേക്ക്. ഇത്തവണ ഫുട്ബോളുമായാണ് അവര്‍ മൈതാനത്ത് എത്തിയത്.
ക്യാപ്റ്റനൊപ്പം രോഹിത് ശര്‍മ്മയും മനീഷ് പാണ്ഡേയും മുഹമ്മദ് സിറാജും കുല്‍ദീപ് യാദവും പന്തുകളി തുടങ്ങി. ഇടയ്ക്ക് രോഹിത് ശര്‍മ്മ പിന്‍വാങ്ങിയപ്പോള്‍ ശ്രേയസ് അയ്യര്‍ കൂട്ടിനെത്തി. ഇന്ത്യന്‍ താരങ്ങളുടെ പന്തുതട്ടല്‍ ഗ്യാലറിക്ക് ആവേശം പകര്‍ന്നു. ഒടുവില്‍ ഗോളടിച്ചും കളിച്ചു രസിച്ചും കോഹ്ലിയും സംഘവും 7.30 ഓടെ ഡ്രസിങ് റൂമിലേക്ക് മടങ്ങി. എട്ട് കഴിഞ്ഞപ്പോള്‍ മഴ മാറി. 8.45ഓടെ ഇരുടീമുകളും ഗ്രൗണ്ടിലെത്തി വാം അപ്പ് നടത്തി. 9.15ന് കളിക്കാര്‍ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. തൊട്ടുപിന്നാലെ ടോസ് ചെയ്തു. ന്യൂസിലാന്‍ഡ് നായകന് കെയ്ന്‍ വില്ല്യംസണ് ടോസ് നേടി ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. മത്സരം എട്ട് ഓവറാക്കി ചുരുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: