പയ്യന്നൂര്‍: പിലാത്തറ-പാപ്പിനിശ്ശേരി കെഎസ്ടിപി റോഡിന്റെ പ്രവൃത്തി അന്തിമഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ അപകട കഥകള്‍ ജനങ്ങള്‍ക്ക് നടുക്കുന്നതാകുന്നു. മൂന്നു മാസത്തിനകം ചെറുതും വലുതുമായ ഇരുപതോളം വാഹനാപകടങ്ങള്‍ നടന്ന ഈ പാതയില്‍ ഈ കാലയളവില്‍ പൊലിഞ്ഞ് പോയത് ഒമ്പത് മനുഷ്യജീവനുകള്‍. ബൈക്കപകങ്ങള് നിത്യസംഭവമായി മാറിക്കഴിഞ്ഞ ഈ റോഡില്‍ ബസ്സും ലോറിയും കാറും ഓട്ടോയുമെല്ലാമായി വാഹനാപകടങ്ങള്‍ തുടക്കഥയാണ്. മണ്ടൂരില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കി കൊണ്ട് ശനിയാഴ്ച രാത്രിയിലുണ്ടായ ബസ്സപകടമാണ് ഈ പരമ്പരയിലെ അവസാനത്തേത്.
126 കോടി ചിലവില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡായി പിലാത്തറ പീരക്കാംതടം ദേശീയപാതയില്‍ നിന്നും പാപ്പിനിശ്ശേരി വരെ നീളുന്ന കെഎസ്ടിപിറോഡില് വികസനത്തിന് അനുസൃതമായി ഗതാഗതനിയന്ത്രണ സുരക്ഷാക്രമീകരണങ്ങള്‍ നടപ്പിലാകാത്തത് അപകടം പെരുകാന്‍ കാരണമാകുന്നു. വീതികൂടിയ നേര്റോഡും മിനുസമേറിയ മെക്കാഡം ടാറിംഗും മൂലമുള്ള സുഖയാത്ര െ്രെഡവര്‍മാരെ അമിത വേഗതക്ക് പ്രേരിപ്പിക്കുന്നു. ഈ അമിത വേഗമാണ് മിക്ക അപകടത്തിനും കാരണമായത്. കഴിഞ്ഞ ശനിയാഴ്ച ഉണ്ടായ അപകടത്തിനും ബസ്സിന്റെ അമിത വേഗതയാണ് മുഖ്യമായും ചൂണ്ടിക്കാണിക്കുന്നത്. വേഗനിയന്ത്രണ സംവിധാനത്തിന് സ്ഥിര സംവിധാനങ്ങള്‍ ഇതുവരെയുമായില്ല. ഓരോ അപകടം ഉണ്ടാകുമ്പോഴും ആ സ്ഥലത്തോട് ചേര്‍ന്ന് പൂഴിച്ചാക്കും വേഗനിയന്ത്രണ താല്‍ക്കാലിക സംവിധാനവും ഒരുക്കുന്നതൊഴിച്ചാല് സുരക്ഷാ മുന്‍കരുതല്‍ ഒന്നും തന്നെയില്ല. ബസ്സപകടം നടന്ന സ്ഥലത്തും അപകടശേഷം ഇത്തരം രീതി നടപ്പിലാക്കായിട്ടുണ്ട്.
മാസങ്ങള്‍ക്ക് മുമ്പ് പീരക്കാംതടം, അമ്പലം റോസ്, എരിപുരം തുടങ്ങിയ സ്ഥലങ്ങളില്‍ സിഗ്നല്‍ സ്ഥാപിച്ചു വെങ്കിലും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. ഡിവൈഡര്‍ സൗകര്യം, റിഫ്ലക്ടറുകള്‍, സീബ്രാ വരകള്‍, സിഗ്നല്‍ സൗകര്യം തുടങ്ങിയവയെല്ലാം അടിയന്തിരമായി നടപ്പിലാക്കേണ്ടതുണ്ട്. വീതി കൂടിയ റോഡായതോടെ കാല് നടയായി മുറിച്ചുകടക്കാന്‍ ഏറെ പ്രയാസപ്പെടുകയാണ്. സീബ്രാ വരകളുടെ അപര്യാപ്തതയും ഏറെ പ്രയാസമുണ്ടാക്കുന്നു. ആവശ്യത്തിന് തെരുവ് വിളക്കുകളും ഇല്ല. കഴിഞ്ഞ ദിവസത്തെ ബസ്സപകടത്തിനും വെളിച്ചക്കുറവ് കാരണമായി.
കെഎസ്ഡിപിറോഡിലെ ഓവുചാല്‍ പദ്ധതിയും പൂര്‍ത്തിയാകാത്ത നിലയിലാണ്. ഓടകള്‍ക്ക് അടപ്പും വരമ്പും സ്ഥാപിക്കാത്തതിനാല്‍ കാല്നടയാനക്കാരും ചെറുകിട വാഹനങ്ങളും അപകട ഭീഷണിയിലാണ്. കെഎസ്ടിപി റോഡിലേക്കുള്ള ഇതര റോഡുകള്‍ സന്ധിക്കുന്ന ജംഗ്ഷനുകളില്‍ വേണ്ട ട്രാഫിക് ക്രമീകരണം നടപ്പാക്കേണ്ടതുണ്ട്. ഈ റോഡിലെ സുരക്ഷാ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: