കണ്ണൂര്‍: സായുധ സേനാംഗങ്ങളോടും വീരമൃത്യു വരിച്ച സേനാംഗങ്ങളുടെ കുടുംബങ്ങളോടും ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നതിനുള്ള സായുധ സേനാ പതാകദിന ഫണ്ട് ശേഖരണം ഡിസംബര്‍ ഏഴിന് ആചരിക്കാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. രാവിലെ 9.45ന് കണ്ണൂരിലെ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിക്കും. രാവിലെ 10.30ന് കളക്ടറേറ്റില്‍ സായുധസേനാ പതാക ഫണ്ട് ശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടക്കും. ഈ വര്‍ഷം 10 രൂപയുടെ ഒന്നര ലക്ഷം ടോക്കണ്‍ ഫഌഗുകളിലൂടെയും 20 രൂപയുടെ 5,000 കാര്‍ ഫഌഗുകളിലൂടെയും 16 ലക്ഷം രൂപയുടെ ഫണ്ട് ശേഖരണമാണ് ലക്ഷ്യമിടുന്നത്. കണ്ണൂര്‍, തലശ്ശേരി, പയ്യന്നൂര്‍ എന്‍.സി.സി യൂനിറ്റുകളിലൂടെ ഹുണ്ടി ബോക്സ് ശേഖരണവും നടത്തും.
2016ല്‍ 16,79,334 രൂപയും 2015ല്‍ 15,27,064 രൂപയുമാണ് സായുധ സേനാ ഫണ്ട് സമാഹരണത്തിലൂടെ ശേഖരിച്ചത്. സായുധ സേനാംഗങ്ങളുടെയും വീരമൃത്യു വരിച്ച സേനാംഗങ്ങളുടെ കുടുംബങ്ങളുടെയും ക്ഷേമത്തിനാണ് ഈ തുക ഉപയോഗിക്കുന്നത്. 2016-17 സാമ്പത്തിക വര്‍ഷം 22,02,000 രൂപ വിമുക്ത ഭടന്മാര്ക്കും കുടുംബങ്ങള്‍ക്കും സാമ്പത്തിക സഹായമായി വിതരണം ചെയ്തതായി ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഇതു കൂടാതെ സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തിക സഹായം കൂടി ഉപയോഗിച്ച് രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്തവര്‍ക്കും ആശ്രിതര്‍ക്കുമായി 94,78,500 രൂപയും മികച്ച വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പായി 5,63,000 രൂപയും അമാല്‍ഗമേറ്റഡ് ഫണ്ട് സ്കോളര്‍ഷിപ്പായി 1,86,000 രൂപയും അനാഥര്‍ക്കുള്ള ഗ്രാന്റായി 81,000 രൂപയും വിതരണം ചെയ്തു.
ജില്ലാ സൈനിക് ക്ഷേമബോര്‍ഡിന്റെ യോഗവും ഇതിന്റെ ഭാഗമായി ചേര്‍ന്നു. ജില്ലാ സൈനിക് റസ്റ്റ് ഹൗസിന് അനുയോജ്യമായ സ്ഥലം കണ്ണൂരില്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാറിന് നിവേദനം നല്കാന് തീരുമാനിച്ചു. യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.ടി അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ കെ. ജോഷി ജോസഫ്, ജില്ലാ സൈനിക് ക്ഷേമ ബോര്‍ഡ് വൈസ് പ്രസിഡന്റ് കേണല്‍ (റിട്ട.) എന്‍.വി.ജി നമ്പ്യാര്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: