കണ്ണൂര്‍: വിമുക്തിലഹരി വര്‍ജന മിഷന്റെ ഭാഗമായി ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും നവംബര്‍ 30 നകം യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാന്‍ നിര്‍ദേശം. ഇതു സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് ആണ് ഈ നിര്‍ദേശം അറിയിച്ചത്. വിദ്യാലയങ്ങളുടെ പരിസരങ്ങളില്‍ വ്യാപകമായി മയക്കുമരുന്ന് വില്‍പ്പനയും മറ്റ് ലഹരി ഉപയോഗവും നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യങ്ങള്‍ തടയാനും ലഹരിക്കെതിരായ നടപടികള്‍ ശക്തിപ്പെടുത്താനും തദ്ദേശസ്ഥാപന മേധാവികള്‍ പ്രത്യേക ശ്രദ്ധ നല്‍കണം. പരമാവധി സംഘടനകളെയും സന്നദ്ധ പ്രവര്‍ത്തകരെയും പരിപാടികളില്‍ സഹകരിപ്പിക്കണം. വാര്‍ഡ്തലം മുടതല് ജനകീയ കമ്മിറ്റികള്‍ രൂപീകരിക്കണം. വ്യാപക ബോധവല്‍ക്കരണ പ്രചാരണങ്ങളും സംഘടിപ്പിക്കേണ്ടതുണ്ട്. എല്ലാ മാസവും ഈ പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യണമെന്നും കെ.വി.സുമേഷ് പറഞ്ഞു. ജില്ലയില്‍ ധര്‍മടം നിയോജക മണ്ഡലത്തില്‍ വിമുക്തി പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായി നടക്കുന്നുണ്ട്. മറ്റ് തദ്ദേശസ്ഥാപനങ്ങളും ഈ മാതൃക സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ജില്ലയില്‍ 18 വയസ്സിനു താഴെയുള്ളവരില്‍ വന്‍തോതില്‍ മയക്കുമരുന്ന് ഉപയോഗമുള്ളതായാണ് കേസുകള്‍ കാണിക്കുന്നതെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി.വി.സുരേന്ദ്രന് പറഞ്ഞു. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തായാലേ ഇത് തടയാന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ തദ്ദേശസ്ഥാപന പ്രതിനിധികള്‍, ജില്ലാ തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: