തലശ്ശേരി: കോയമ്പത്തൂരില്‍ നിന്നും പരിചയപ്പെട്ട ശ്രീലങ്കന്‍ യുവതിയെ വിവാഹ വാഗ്ദാനം നല്കി ഗര്‍ഭിണിയാക്കുകയും ഇവരുടെ ജീവിത സമ്പാദ്യങ്ങളെല്ലാം കൈക്കലാക്കി വിദേശത്തേക്ക് ഒളിച്ചോടുകയും ചെയ്ത യുവാവിനെതിരെ ഉടന്‍ നിയമനടപടി സ്വീകരിക്കാന്‍ കണ്ണൂര്‍ എസ്പിയുടെ നിര്‍ദ്ദേശം.
കോയമ്പത്തൂരിലെ രാജഗോപാല്‍ ലേഔട്ടില്‍ താമസിച്ചിരുന്ന എസ്.നിര്‍മ്മല ദുര്‍ഗ്ഗയുടെ പരാതിയിലാണ് നടപടി. ചൊക്ലി കരിയാട് പള്ളിക്കുനി സേട്ടു മുക്കിനടുത്ത കുഞ്ഞോറന്റവിട എ.കെ.റനീഷിനെതിരെയാണ് തലശ്ശേരിയിലെ സൗജന്യ നിയമസഹായ ക്ലിനിക്കിന്റെ സഹായത്തോടെ നിര്‍മ്മല ദുര്‍ഗ്ഗ പരാതി നല്‍കിയത്. ചെറുപ്രായത്തില്‍ തമിഴ്നാട്ടിലേക്ക് കുടിയേറിയ കുടുംബമായിരുന്നു യുവതിയുടേത്.
വാഹനാപകടത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഇവര്‍ പിന്നീട് പിതൃസഹോദരന്റെ സംരക്ഷണയിലായിരുന്നു കഴിഞ്ഞിരുന്നത്. കോയമ്പത്തൂരിലെ ഒരു കടയില്‍ ജോലി ചെയ്യുന്നതിനിടെയാണ് തൊട്ടടുത്ത വര്‍ക്ക്ഷാപ്പില്‍ ജോലിചെയ്യുന്ന റനീഷുമായി പരിചയപ്പെട്ടത്. തുടര്‍ന്ന് പ്രണയബദ്ധരായ ഇരുവരും ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്. വിവാഹം കഴിക്കുമെന്ന് ഉറപ്പ് നല്‍കിയതിന് ശേഷമാണ് ഒന്നിച്ച് താമസം തുടങ്ങിയത്. തുടര്‍ന്ന് തന്റെ ജീവിതസമ്പാദ്യങ്ങളെല്ലാം നിര്‍മ്മല റനീഷിന് നല്കി. മാരുതി കാര്‍, സ്കൂട്ടി, ആഭരണങ്ങള്‍, ലാപ്ടോപ്പ് എന്നിവയെല്ലാം കൈക്കലാക്കി. ഇതിനിടെ യുവാവ് നിരന്തരം ലൈംഗികചൂഷണം ചെയ്തതിനാല്‍ നിര്‍മ്മല ഗര്‍ഭിണിയായി. വിവാഹത്തിന് മുന്‍പേ ഗര്‍ഭിണിയായെന്ന് വീട്ടുകാരറിഞ്ഞാല്‍ അവര്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഗര്‍ഭം അലസിപ്പിച്ചു. വിവാഹത്തിന് നിര്‍ബ്ബന്ധിച്ചപ്പോള്‍ തലശ്ശേരിയിലെത്തിച്ച് കഴുത്തില്‍ താലികെട്ടി. റസ്റ്റ് ഹൗസിനടുത്ത് വാടകവീടെടുത്ത് താമസിപ്പിച്ചു. ഈ സമയം റനീഷിന്റെ ബന്ധുക്കളെത്തി. അവര്‍ വധഭീഷണി മുഴക്കി. റനീഷിന്റെ ജീവിതത്തില്‍ നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ശാരീരികമായും മാനസീകമായും പീഡിപ്പിച്ചു. ഇക്കഴിഞ്ഞ ഒന്നാം തീയ്യതി വീണ്ടുമെത്തിയ ബന്ധുക്കള്‍ റനീഷിനെ സൂത്രത്തില്‍ കൂട്ടികൊണ്ടു പോവുകയായിരുന്നു. അയാള്‍ ഇപ്പോള്‍ വിദേശത്താണുള്ളത്. തന്നെ വഞ്ചിച്ചവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്നാണ് നിര്‍മ്മല ദുര്‍ഗ്ഗയുടെ പരാതിയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: