ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടി ഡയറക്ടറായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിക്കെതിരെ കൂടുതല്‍ അന്വേഷണം. കമ്പനിയുടെ പേരില്‍ ആലപ്പുഴ ജില്ലയില്‍ പലയിടത്തും പരിധിയില്‍ കൂടുതല്‍ ഭൂമികളുണ്ടെന്ന പരാതി ലഭിച്ചിട്ടുണ്ടെന്നും അതിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് തഹസില്‍ദാര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
മാര്‍ത്താണ്ഡം കായലിലെ ഭൂമികൈയേറ്റത്തില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടി പ്രതിസ്ഥാനത്താണ്. സര്‍ക്കാര്‍ ഭൂമി കൈയേറുക എന്ന ലക്ഷ്യത്തോടെ പൊതുറോഡും പുറമ്പോക്കും മണ്ണിട്ട് നികത്തിയെന്നും കളക്ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തം. കേരള ഭൂസംരക്ഷണ നിയമപ്രകാരം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
കായല്‍ കൈയേറ്റം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്‍കിയത്. ഏഴ് പേജുള്ള റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍ ഇവയാണ്. പുറമ്പോക്ക് വഴിയും സര്‍ക്കാര്‍ മിച്ചഭൂമിയും ഗ്രാവല്‍ ഉപയോഗിച്ച് നികത്തി കമ്പനി കൈവശപ്പെടുത്തി. കൃഷിക്കായി നിലം വറ്റിക്കുന്ന സമയത്ത് സര്‍വേ വിഭാഗത്തെക്കൊണ്ട് ഭൂമി അളന്ന് തിട്ടപ്പെടുത്തണം.
1957ലെ ഭൂസംരക്ഷണ നിയമപ്രകാരം കമ്പനിക്കെതിരെ നടപടിയെടുക്കണം. നിലം നികത്തിയെന്ന് കണ്ടെത്തിയതിനാല്‍ കേരള നെല്‍വയല്‍ സംരക്ഷണനിയമപ്രകാരം നടപടിയെടുക്കണം. ഭൂരഹിതരായ കര്‍ഷകര്‍ക്ക് ഭൂമി നല്‍കുക എന്ന സര്‍ക്കാര്‍ ലക്ഷ്യം ഇവിടെ അട്ടിമറിക്കപ്പെട്ടതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
റിസോര്‍ട്ട് നിര്‍മ്മാണത്തിനായി ചാണ്ടി ഭൂമി കൈയേറിയിട്ടുണ്ട്. വയല്‍ നികത്തുന്നതിന് സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പഴയ റവന്യു രേഖകളില്‍ റിസോര്‍ട്ടിന്റെ ഭൂരിഭാഗം ഭൂമിയും നിലമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: