ചണ്ഡിഗഡ്: ഗുഡ്ഗാവിലെ റയാന് ഇന്റര്‍നാഷണല്‍ സ്കൂളില്‍ രണ്ടാം ക്ലാസുകാരന് കൊല്ലപ്പെട്ട സംഭവത്തില്‍ ഇതേ സ്കൂളിലെതന്നെ പതിനൊന്നാം ക്ലാസുകാരന് പിടിയില്‍. സിബിഐയാണ് വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുത്തത്.
സെമസ്റ്റര്‍ പരീക്ഷ മാറ്റി വയ്ക്കുന്നതിനും തുടര്‍ന്നുള്ള പിടിഎ യോഗം ഒഴിവാക്കുന്നതിനും വേണ്ടിയായിരുന്നു കൊലപാതകമെന്ന് പോലീസ് വ്യക്തമാക്കി. കൊലപാതകത്തിന് ഉപയോഗിച്ച കത്തി വിദ്യാര്‍ത്ഥി പിന്നീട് ടോയ്ലറ്റില് ഫ്ളഷ് ചെയ്ത് പുറത്ത് തള്ളുകയായിരുന്നു.
കൊലപാതകം ചെയ്ത വിദ്യാര്‍ത്ഥിക്ക് മോശം പെരുമാറ്റത്തിന്റെ പേരില്‍ ഇതിന് മുമ്പും പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. കൊലപാതക ദിവസം കുട്ടിയുടെ കൈവശം കത്തിയും കണ്ടെത്തിയിരുന്നു. വിദ്യാര്‍ഥിയെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.
സെപ്റ്റംബര്‍ എട്ടിനാണ് സ്കൂളിലെ ശുചിമുറിയില്‍ പ്രദ്യുമന് ഠാക്കൂര്‍ എന്ന വിദ്യാര്‍ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആദ്യം ഹരിയാന പോലീസാണ് കേസ് അന്വേഷിച്ചത്.
സ്കൂള്‍ ബസ് ഡ്രൈവറെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് പ്രദ്യുമനന്റെ അച്ഛന്റെ ആവശ്യപ്രകാരം സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: