തിരുവനന്തപുരം: കൈയ്യില്‍ ഉളിയും മുറുക്കി ചുവപ്പിച്ച ചുണ്ടും ചെവിയില്‍ പെന്‍സിലുമായി ഒരാഴ്ചയെങ്കിലും എടുത്ത് കതകിന്റെ കൊത്തുപണി തീര്‍ക്കുന്ന ആശാരിമാര് ഇപ്പോള്‍ ശരിക്കും വിയര്‍ക്കുകയാണ് കാരണം കംപ്യൂട്ടറയിസ്ഡ് കൊത്തുപണി ജില്ലയില്‍ സജീവമാണ്.
ആവശ്യക്കാര്‍ തിരഞ്ഞെടുക്കുന്ന ഡിസൈന്‍ മണിക്കൂറുകള്‍ക്കുളളില്‍ യന്ത്രങ്ങളുടെ സഹായത്തോടെ തടിയില്‍ കൊത്തി നല്‍കും.ഇതിനായി 200 ലധികം ഡിസൈനുകളാണ് ഒരുക്കിയിരിക്കുന്നത്. കതകുകളിലെ കൊത്തുപണിക്കാണ് ആവശ്യക്കാര്‍ ഏറെയെങ്കിലും തടിയില്‍ ദൈവങ്ങളുടെ രൂപങ്ങളും വീടിന്റെ പേരുമൊക്കെ ചെയ്യാനായി ആളുകള്‍ ധാരാളമായി എത്താറുണ്ടെന്ന് കടയുടമകള്‍ പറയുന്നു. ആര്ട്ട്ഗ്യാം സോഫ്റ്റ്വെയര് ഉപയോഗിച്ചാണ് കൊത്തുപണികള്‍ ചെയ്യുന്നത്. തേക്കിന്റെ തടിയാണ് ഇതിനായി കൂടുതലും ഉപയോഗിക്കുന്നത്.
കതകിന്റെ രൂപത്തിലേക്ക് മാറ്റിയ തടി യന്ത്രത്തിലേക്ക് കടത്തിവിട്ടാണ് കൊത്തുപണികള്‍ ചെയ്യുന്നത്. പരമ്പരാഗതരീതിയില്‍ ഇത്തരം കൊത്തുപണികള്‍ക്ക് ദിവസങ്ങള്‍ വേണ്ടിവരും. ഡിസൈന്‍ മികവോടെ തടിയില്‍ ചെയ്തെടുക്കുന്ന തൊഴിലാളികളുടെ എണ്ണം ഇക്കാലത്ത് കുറവാണ്. മണിക്കൂറിന് 900 രൂപയാണ് കംപ്യൂട്ടറയ്സ്ഡ് കൊത്തുപണിക്ക് ചെലവ്. സാധാരണരീതിയെ അപേക്ഷിച്ച് കുറഞ്ഞ ചെലവും സമയലാഭമുള്ളതുകൊണ്ടും ജില്ലയിലെ കംപ്യൂട്ടറയ്സ്ഡ് കൊക്കുപണികള്ക്ക് ആവശ്യക്കാര്‍ ഏറെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: