തിരുവനന്തപുരം: നാഷണല്‍ ലോ സ്കൂള്‍ വിദ്യാര്‍ഥികള്‍ യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ഥികളുമായി നടത്തിയ അഭിമുഖത്തില്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍. കോളേജിനകത്ത് വിദ്യാര്‍ഥികള്‍ക്ക് സമാധാനമായി പഠിക്കാന്‍ സാധിക്കുന്നില്ല, എസ്എഫ്ഐയുടെ സമരപരിപാടികളില്‍ വിദ്യാര്‍ഥിനികള്‍ ഉള്‍പ്പടെ ഉള്ളവരെ നിര്‍ബന്ധിപ്പിച്ച് പങ്കെടുപ്പിക്കുന്നു.
ക്ലാസ്റൂമില്‍ കയറിയാല്‍ ഭീകരാന്തരീക്ഷം. ചുമരുകളില്‍ ചെഗുവരയെയും എസ്എഫ്ഐ മുദ്രാവാക്യങ്ങളും കൊണ്ട് നിറച്ചിരിക്കുന്നു. വിദ്യാര്‍ഥികള്‍ എസ്എഫ്ഐക്കെതിരെ രഹസ്യമായി പരാതി നല്കിയാല് പോലും എസ്എഫ്ഐയുടെ ചെവിയില്‍ എത്തും. തുടര്‍ന്ന് പരാതി നല്കിയ വിദ്യാര്‍ഥിയെ ആക്രമിക്കുകയും ഭീഷണിപ്പടുത്തുകയും ചെയ്യുന്നത് പതിവ്. ഭൂരിഭാഗം അധ്യാപകരും ഇടത് അനുകൂല സംഘടനയില്‍പ്പെട്ടവര്‍. ഇവര്‍ എസ്എഫ്ഐക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുനല്‍കും. കോളേജില്‍ എസ്എഫ്ഐ ഒഴികെയുള്ള വിദ്യാര്‍ഥിസംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ഇതിന് മുതിരുന്നവരെ ക്രൂരമായി മര്‍ദ്ദിക്കും.
യൂണിവേഴ്സിറ്റി കോളേജിനുള്ളിലെ വിദ്യാര്‍ഥികള്‍ക്ക് തന്നെ കടന്നുചെല്ലാന്‍ പറ്റാത്ത സ്ഥലങ്ങളുണ്ട്. കുട്ടിസഖാക്കള്‍ക്ക് മാത്രം പ്രവേശനമുള്ള ഇവിടെ വന്‍ ആയുധശേഖരമാണുള്ളത്. കോളേജിനകത്ത് വിദ്യാര്‍ഥികള്‍ക്ക് കൈയില്‍ ചരടുകെട്ടാനോ പൊട്ടുതൊടാനോ പാടില്ല. സ്ഥിരമായി പൊട്ടുതൊടുകയാണെങ്കില് അത് സംഘപരിവാര്‍ അനുഭാവത്തില്പ്പെട്ടവരാണെന്ന് ഇവര്‍ വരുത്തിത്തീര്‍ക്കും. പിന്നെ എസ്എഫ്ഐയുടെ നോട്ടപ്പുള്ളികള്‍.
കോളേജില്‍ രാത്രികാലങ്ങളിലും എസ്എഫ്ഐ സാന്നിധ്യം പതിവ്. മാസങ്ങള്‍ക്ക് മുമ്പ് കോളേജില്‍ നിന്ന് രാത്രി ഉഗ്രസ്ഫോടനത്തോടെ ശബ്ദം കേട്ടതായി ചിലര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നല്കിയ രഹസ്യറിപ്പോര്‍ട്ട് കോളേജില്‍ രാത്രികാലങ്ങളില്‍ ആയുധപരിശീലനം നടക്കുന്നുവെന്നും പുറത്തുനിന്നുള്ളവര്‍ രാത്രികാലങ്ങളില്‍ കോളേജില്‍ എത്തുന്നുണ്ടെന്നും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: