ന്യൂദല്‍ഹി: ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് കോടിക്കണക്കിന് രൂപ വായ്പ എടുത്ത് മുങ്ങിയ വിവാദ മദ്യവ്യവസായി വിജയ് മല്യയെ കുറ്റവാളിയായി പ്രഖ്യാപിക്കണമെന്ന് കോടതി. വിദേശനാണ്യ വിനിമയ ചട്ടലംഘനം നടത്തിയ മല്യയെ പ്രഖ്യാപിത കുറ്റവാളിയാക്കുന്നതിന് വേണ്ട നടപടികള്‍ എന്‍ഫോഴ്സ്മന്റെ് ഡയറക്ട്രേറ്റ് സ്വീകരിക്കണമെന്നും ദല്‍ഹി കോടതി ആവശ്യപ്പെട്ടു.
ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ദീപക് ഷെഹ്റാവത്താണ് ഇതു സംബന്ധിച്ച നടപടികള്‍ കൈകൊള്ളണമെന്ന് നിര്‍ദേശം നല്‍കിയത്. അവസാന അവസരമെന്ന നിലയില്‍ ഡിസംബര്‍ 18 ന് മുമ്പ് വിജയ്മല്യയെ കോടതിക്ക് മുന്നില്‍ ഹാജരാകണമെന്നും ഉത്തരവിട്ടിട്ടുണ്ട്.
മല്യക്കെതിരെ കാലപരിധി നിശ്ചയിക്കാത്ത ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നുവെന്നും എന്നാല്‍ നടപ്പിലാകാതെ തിരിച്ചയക്കുകയാണുണ്ടായതെന്നും അദ്ദേഹത്തിനെതിരെ മറ്റു നടപടികളെടുക്കാന്‍ ഏജന്‍സിക്ക് കഴിയില്ലെന്നും എന്‍ഫോഴ്സ്മന്റെ് ഡയറക്ട്രേറ്റിന് വേണ്ടി ഹാജരായ പബ്ലിക്പ്രോസിക്യൂട്ടര്‍ എന്‍.കെ മാത്ത കോടതിയില്‍ അറിയിച്ചു.
ഏപ്രില്‍ 12 നാണ് വിജയ് മല്യക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. കാലാവധിയില്ലാത്ത വാറണ്ട് ആയിരുന്നിട്ടും മല്യ തിരിച്ചെത്തുകയോ കോടതിയിലെത്തുകയോ ചെയ്തില്ല. കോടതിയലക്ഷ്യം ഉള്‍പ്പെടെ നിരവധി കേസുകള്‍ മല്യക്കെതിരെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: