തിരുവനന്തപുരം: കെഎസ്ആര്‍ടിസി സിറ്റിഡിപ്പോയുടെ അധീനതയിലുള്ള ഷോപ്പിംഗ് കോംപ്ലക്സിലെ കടമുറികളിലെ വാടക കുടിശ്ശിക നടപടിയെ തുടര്‍ന്ന് ഒടുക്കി. വാടക നല്‍കാത്ത ഒരു കടമുറി പൂട്ടി. സിറ്റി ഡിപ്പോക്ക് സമീപമുള്ള ഷോപ്പിംഗ് കോംപ്ലക്സിലെ കടമുറികള്‍ വാടകയ്ക്ക് എടുത്തവര്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി മാസവാടക അടച്ചിരുന്നില്ല. വാടക കുടിശ്ശിക ശ്രദ്ധയില്‍പ്പെട്ട എടിഒ എസ്റ്റേറ്റ് വിഭാഗത്തിന് റിപ്പോര്‍ട്ട് കൈമാറി. എസ്റ്റേറ്റ് വിഭാഗത്തില്‍ നിന്നു ലഭിച്ച നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.
കെഎസ്ആര്‍ടിസിയില്‍ നിന്ന് കടമുറികള്‍ വാടകയ്ക്ക് എടുത്ത ശേഷം മറ്റ് ചിലര്‍ക്ക് കൂടിയ വാടക വാങ്ങി നല്‍കുന്നതായും ആരോപണമുണ്ട്. വാടക അടയ്ക്കാന്‍ നോട്ടീസ് നല്‍കിയെങ്കിലും വ്യാപാരികള്‍ കൂട്ടാക്കിയിരുന്നില്ല. ഇതോടെ 2015 മുതല്‍ വാടക നല്‍കാതിരുന്ന ഒരുകട ഇന്നലെ ഡിപ്പോ അധികൃതര്‍ പൂട്ടി. ഇതോടെ മറ്റ് കടക്കാര് വാടക കുടിശ്ശിക ഒന്നായി നിമിഷങ്ങള്‍ക്കുളളില്‍ ഒടുക്കുകയായിരുന്നു.
ചില വ്യാപാരസ്ഥാപനങ്ങള്‍ 2015 മുതലും ചിലത് 2016 മുതലും വാടക നല്‍കിയിരുന്നില്ല. 33 കടകളാണ് ഷോപ്പിംഗ് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്നത്. പ്രതിമാസം 58,000 രൂപയോളമാണ് കെഎസ്ആര്‍ടിസിക്ക് ലഭിക്കേണ്ടത്. കിഴക്കേകോട്ട വികസനവുമായി ബന്ധപ്പെട്ട് ഒഴിപ്പിച്ച വ്യാപരികള്ക്കാണ് ഷോപ്പിംഗ് കോംപ്ലക്സില്‍ കടമുറികള്‍ നല്‍കിയത്. അതിനാല്‍ മറ്റ് ഷോപ്പിംഗ് കോംപ്ലക്സിലെ കടമുറികളെക്കാള് ഇവിടെ വാടക കുറവാണ്. തൊട്ടടുത്തുള്ള ചാല മാര്ക്കിറ്റില് ചെറിയ ഒരുമുറി കടയ്ക്കുപോലും ഒരുദിവസം ആയിരം രൂപ വാടകയാണ് ഈടാക്കുന്നത്. വര്‍ഷാവര്‍ഷം അഞ്ചു ശതമാനം വര്‍ധനവാണ് കെഎസ്ആര്‍ടിസി വരുത്തുന്നത്. ഭരണമുന്നണി യൂണിയന് നേതാക്കളുടെ പിന്‍ബലത്തിലാണ് വാടക നല്‍കാതിരുന്നതെന്നും പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: