കൂത്തുപറമ്പ്: കൂത്തുപറമ്പില്‍ ആര്‍എസ്എസ് താലൂക്ക് കാര്യാലയം ബോംബിട്ട് തകര്‍ത്തതിലൂടെ സിപിഎം ലക്ഷ്യമിട്ടത് വ്യാപക അക്രമം. ബോധപൂര്‍വ്വം കാര്യാലയം അക്രമിച്ച് തകര്‍ത്ത് സംഘര്‍ഷം വ്യാപിപ്പിക്കുകയായിരുന്നു സിപിഎം നേതൃത്വത്തിന്റെ തന്ത്രം. പിണറായിയുടെ നേതൃത്വത്തില്‍ ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയതുമുതല്‍ തൊക്കിലങ്ങാടിയിലുള്ള ആര്‍എസ്എസ് കാര്യാലയം തകര്‍ക്കാനും പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനും പോലീസ് ഒത്താശയോടെ സിപിഎം സംഘം ശ്രമിച്ചിരുന്നു. നിരവധി വര്‍ഷങ്ങളായി സിപിഎമ്മിന് പ്രവര്‍ത്തനമില്ലാത്ത പ്രദേശമാണ് തൊക്കിലങ്ങാടി. തൊക്കിലങ്ങാടി നഗരത്തിലെ പഴയ ഓടിട്ട കെട്ടിടത്തില്‍ സിപിഎം ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സാധാരണയായി അവിടെ ആരും എത്താറില്ല. പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാന്‍ പോലീസ് കാവലില്‍ മൂര്യാടും പരിസര പ്രദേശങ്ങളിലുമുള്ള ക്രിമിനല്‍ സംഘങ്ങള്‍ മാത്രമാണ് അവിടെയെത്താറുള്ളത്. വര്‍ഷങ്ങളായി സംഘര്‍ഷങ്ങളൊന്നുമില്ലാത്ത പ്രദേശമാണ് തൊക്കിലങ്ങാടി. സിപിഎമ്മിന്റെ സംഘര്‍ഷ രാഷ്ട്രീയത്തിന് പ്രദേശത്തെ ജനങ്ങള്‍ യാതൊരു വിധപിന്തുണയും നല്‍കാറില്ല.
തൊക്കിലങ്ങാടി കാര്യാലയം കേന്ദ്രീകരിച്ച് പൊതുകാര്യ പ്രസക്തമായ നിരവധി പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. സദാസേവനസന്നദ്ധരായ നിരവധി പേര് കാര്യാലയം കേന്ദ്രീകരിച്ച് നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ജീവകാരുണ്യ പ്രവര്‍ത്തനമുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ മികച്ച പിന്തുണ നല്‍കാറുണ്ട്. ജാതി, മത, രാഷ്ട്രീയ ഭേദമന്യേ എല്ലാ വിഭാഗങ്ങളുടെയും ആശ്രയ കേന്ദ്രമാണ് ആര്‍എസ്എസ് കാര്യാലയം. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന തൊക്കിലങ്ങാടി സ്കൂള്‍ പരിസരം ലഹരിമുക്തമാക്കുന്നതില് കാര്യാലയം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍കൊണ്ട് സാധിച്ചതാണ്. സിപിഎം ക്രിമിനല്‍ രാഷ്ട്രീയത്തോട് എന്നും പുറംതിരിഞ്ഞ് നിന്ന തൊക്കിലങ്ങാടിയില്‍ നിരന്തരമായി നുണ പ്രചാരണം നടത്തി അസ്വസ്ഥത സൃഷ്ടിക്കുകയെന്നത് കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി സിപിഎം നയമാണ്. പിണറായിയുടെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ സിപിഎം ക്രിമിനലുകള്‍ക്ക് ഒത്താശ ചെയ്യുന്ന നിലപാടാണ് പോലീസും സ്വീകരിക്കുന്നത്. കാര്യലയവും ശ്രീനാരായണ മഠവും ബോംബിട്ട് തകര്‍ത്തതില്‍ പ്രദേശത്ത് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ നിന്ന് രക്ഷനേടാന്‍ സിപിഎം ഇപ്പോള്‍ നുണപ്രചാരണം നടത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: