തിരുവനന്തപുരം: ചുമട്ടുകാരുടെ തൊഴില്‍ നഷ്ടപ്പെടുത്തുന്ന നിയമനിര്‍മാണങ്ങളില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്ന് ബിഎംഎസ് സംസ്ഥാന അധ്യക്ഷന്‍ കെ.കെ. വിജയകുമാര്‍. ചുമട്ടുതൊഴിലാളി ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബിഎംഎസിന്റെ നേതൃത്വത്തില്‍ ചുമട്ടുതൊഴിലാളികള്‍ നടത്തിയ സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചുമട്ടുകാരുടെ തൊഴില്‍ നഷ്ടപ്പെടുത്തുന്നതാണ് കേരള ഇന്‍വെസ്റ്റ് പ്രൊമോഷന് ആന്‍ഡ് ഫെസിലിറ്റേഷന്‍ ഓര്‍ഡിനന്‍സിലെ 9 എ വകുപ്പും 9 ബി വകുപ്പും. ഓര്‍ഡിനന്‍സിലെ ഈ വകുപ്പുകള്‍ കണ്ടില്ലെന്ന് തൊഴിലാളിസര്‍ക്കാര്‍ നടിക്കുന്നു. നോക്കൂകൂലി കൊണ്ടുവന്ന ഇടതു യൂണിയനുകളായ സിഐടിയുവും എഐടിയുസിയും പ്രതിഷേധിക്കാതെ തൊഴിലാളികളെ വഞ്ചിക്കുകയാണ്. ചുമട്ടുകാരുടെ തൊഴില്‍ വളഞ്ഞ വഴിയിലൂടെ നഷ്ടപ്പെടുത്തുന്ന സാഹചര്യം ഇല്ലാതാക്കണം. ഓര്‍ഡിനന്‍സ് പിന്‍വലിച്ചില്ലെങ്കില്‍ ഡിസംബര്‍ 13 മുതല്‍ ബിഎംഎസിന്റെ നേതൃത്വത്തില്‍ ചുമട്ടുതൊഴിലാളികള്‍ അനിശ്ചിതകാലസമരം ആരംഭിക്കുമെന്നും കെ.കെ. വിജയകുമാര്‍ പറഞ്ഞു.
ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ മസ്ദൂര്‍ ഫെഡറേഷന് പ്രസിഡന്റ്വി. രാധാകൃഷ്ണന്, ജനറല്‍ സെക്രട്ടറി ബി. ശിവജി സുദര്ശനന്, ബിഎംഎസ് സംസ്ഥാന ട്രഷറര്‍ ജി.കെ. അജിത്ത്, ജില്ലാ പ്രസിഡന്റ് ബാബു കുട്ടന്, ജില്ലാ സെക്രട്ടറി മനോഷ്കുമാര്‍, ഗോവിന്ദ് ആര്. തമ്പി, ജ്യോതിഷ്കുമാര്‍, എ. മധു, ശ്രീനിവാസന് എന്നിവര്‍ പങ്കെടുത്തു. ഓര്‍ഡിനന്‍സ് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന് ബിഎംഎസ് നേതാക്കള്‍ നിവേദനവും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: