മാനന്തവാടി : മാവോവാദി നേതാക്കളായ കുപ്പു ദേവരാജിന്റെയും അജിതയുടെയും ഒന്നാം രക്തസാക്ഷി വാര്‍ഷിക ദിനാചരണം കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ സുരക്ഷ കര്‍ശനമാക്കി. പോലീസ് സ്റ്റേഷനുകളോ ധനകാര്യ സ്ഥാപനങ്ങളോ മാവോയിസ്റ്റുകള്‍ അക്രമിക്കുമെന്ന് കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
നിലമ്പൂര്‍ വനമേഖലയില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 24ന് പോലീസ് വെടിവെപ്പിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. വയനാട് നിലമ്പൂര്‍, കോഴിക്കോട് റൂറല്‍, കണ്ണൂര്‍, പാലക്കാട് എന്നിവിടങ്ങളിലാണ് സുരക്ഷ കര്‍ശനമാക്കിയത്. വയനാട് ജില്ലയിലെ പണമിടപാട് സ്ഥാപനങ്ങളിലും സുരക്ഷ ഒരുക്കാന്‍ ജില്ലാ പോലീസ് മേധാവി നിര്‍ദ്ദേശം നല്കി.
മാവോവാദി ഭീഷണി നിലനില്‍ക്കുന്ന പോലീസ് സ്റ്റേഷനുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ സുരക്ഷയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ റിസര്‍വ്വ് ബറ്റാലിയന്, ആര്‍ആര്‍ബി, എംഎസ്പി തുടങ്ങിയ സായുധസേനകളെയും സുരക്ഷയ്ക്കായി നിയോഗിക്കും. ഷാഡോ ടീമിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും നിരീക്ഷണവും കര്‍ശനമാക്കും.
കേന്ദ്രമുന്നറിയിപ്പ് സാധൂകരിക്കുന്ന തരത്തിലുള്ള സംഭവമാണ് ചൊവ്വാഴ്ച തിരുനെല്ലിയില്‍ ഉണ്ടായത്.
രണ്ടംഗ സംഘം രാത്രിയില്‍ തിരുനെല്ലി പോലീസ് സ്റ്റേഷന്റെ പുറകുവശത്ത് എത്തുകയും മതില് ചാടി കടക്കാനുള്ള ശ്രമത്തിനിടെ ഗാര്‍ഡ് അറിഞ്ഞതോടെ ഓടി രക്ഷപ്പെടുകയുമായിരുന്നു. ഇതിന് പിന്നില്‍ മാവോവാദികള്‍ തന്നെയാണെന്നാണ് പോലീസ് നിഗമനം. രണ്ട് ദിവസം മുമ്പ് വൈത്തിരിയിലും മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. മക്കിമല കേന്ദ്രീകരിച്ച് മാവോവാദി ക്യാമ്പ് പ്രവര്‍ത്തിക്കുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: