മലയാളിയുടെ സാക്ഷരത വിശ്വവിഖ്യാതമാണ്. പക്ഷേ സാക്ഷര മലയാളിക്ക് പരിസ്ഥിതി സാക്ഷരത എന്തെന്നുപോലും അറിയില്ല. ഇപ്പോള്‍ മലയാളിയുടെ ശ്രദ്ധ ധനസാക്ഷരത കൈവരിക്കുന്നതിലാണ്. മലയാളിയുടെ നാടിന് കേരളം എന്ന പേരുവരാന്‍ കാരണം ഇവിടെ പണ്ട് തിങ്ങിനിറഞ്ഞിരുന്ന കേരവൃക്ഷങ്ങളാണ്-തെങ്ങുകള്‍. തെങ്ങിനെ കല്പവൃക്ഷം എന്നാണ് നാം സംബോധന ചെയ്തിരുന്നത്. തേങ്ങ, കള്ള്, വിറക്, വീട് മേയാനുള്ള ഓല, കയര്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ചകിരി, തവികളും മറ്റും നിര്‍മിക്കാനുള്ള ചിരട്ട, കൊപ്ര എന്നിവ ഈ കല്പവൃക്ഷം നല്കുന്നു.
തേങ്ങയ്ക്ക് കേരളത്തിന്റെ സമ്പദ്വ്യവസ്ഥയിലും സംസ്കാരത്തിലും നിര്‍ണായക പങ്കുണ്ട്. തെങ്ങിന്‍പൂക്കുലയില്ലാതെ നായന്മാര്ക്ക് കല്യാണമുണ്ടോ? എഴുപതുകളുടെ അവസാനത്തില്‍ നാളികേര ഉല്‍പ്പാദനത്തിന്റെ 68% കേരളത്തില്‍നിന്നായിരുന്നു. ഏക്കറുകണക്കിന് സ്ഥലത്ത് തെങ്ങ് കൃഷിയുണ്ടായിരുന്നു. ഇന്നോ? അത് വെറും 42 ശതമാനമായി കുറഞ്ഞു. കര്‍ണാടകമാണ് തെങ്ങുകൃഷിയില്‍ ഇന്ന് മുന്നില്‍.
തെങ്ങുകള്‍ നശിക്കാന്‍ ഒരു കാരണം അവയെ ബാധിച്ച മണ്ഡരിയാണ്. കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ തെങ്ങ് തഴച്ചുവളരാന്‍ കാരണം അവിടത്തെ മണല്‍ഭൂമിയാണ്. പണ്ട് ഞാന്‍ ഹൈദരാബാദില്‍ കോളജില്‍ പഠിച്ചിരുന്നകാലത്ത് ആന്ധ്രയിലേക്ക് കേരളത്തില്‍നിന്നാണ് നാളികേരം വന്നിരുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ എല്ലാം ഈ കല്പവൃക്ഷത്തിന്റെ സ്വന്തം നാടായിരുന്നു.
മലയാളിയുടെ ഭക്ഷണത്തിലെ ഒഴിച്ചുകൂടാന്‍ പാടില്ലാത്ത വസ്തുവാണ് തേങ്ങ. കേരളത്തിലെ 7.70 ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ തെങ്ങുകൃഷിയായിരുന്നു. 7464.25 ദശലക്ഷം തേങ്ങകള്‍ കിട്ടിയിരുന്നു. തമിഴ്നാട്ടില്‍ 6171.07 ഉം, കര്‍ണാടകയില്‍ 5128.89 ഉം ഹെക്ടറായിരുന്നു തെങ്ങുകൃഷി. നാളികേരത്തിന്റെ ഉല്‍പ്പാദനത്തില്‍ കേരളം മൂന്നാംസ്ഥാനത്തുവന്നു. കര്‍ഷക സൊസൈറ്റികള്‍ വഴി വിറ്റഴിക്കാനും സാധിച്ചിരുന്നു. 2011 വരെ കേരളമായിരുന്നു നാളികേര ഉല്‍പ്പാദനത്തില്‍ മുന്നില്‍. പിന്നീട് തമിഴ്നാട് മുന്നിലെത്തി. വലിയ പണിക്കൂലിയും ഭൂമിയുടെ ഉപയോഗമാറ്റവും തെങ്ങ് നശീകരണത്തിന് വഴിവച്ചു. ഇപ്പോള്‍ കേരളത്തിന്റെ ഉല്‍പ്പാദനം 12988 ദശലക്ഷം തേങ്ങയായി ചുരുങ്ങി. കേരത്തിന്റെ നാടിനെ മറികടന്ന് സിലോണ്‍, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ് എല്ലാം മുന്‍നിരയില്‍ എത്തി.
മലയാളി തലയില്‍ തേക്കാനും ഭക്ഷണം പാകംചെയ്യാനും സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കാനും വെളിച്ചെണ്ണ ഉപയോഗിക്കുന്നു. പണ്ട് മലയാളികള്‍ കര്‍ഷകരായിരുന്നു. ഞാനും കര്‍ഷക കുടുംബത്തില്‍ ജനിച്ചയാളാണ്. അന്ന് ചൊവ്വ, വെള്ളി ദിവസങ്ങളില്‍ തേങ്ങയും അടയ്ക്കയും വില്ക്കാന് കൊടുത്തയച്ചിരുന്നു. ഒരു തേങ്ങയ്ക്ക് അന്ന് മൂന്ന് ചക്രം (തിരുവിതാംകൂര്‍ നാണയം) ആണ് ലഭിച്ചിരുന്നത്. ഇന്ന് ഒരു തേങ്ങയുടെ വില 50 രൂപയോളമാണ്. അതും വില്‍ക്കുന്നത് തൂക്കിനോക്കി.
മലയാളി ഇന്ന് ധനാര്‍ത്തി മൂത്തവരാണ്. ഏതില്‍നിന്ന് അധികം ലാഭം ലഭിക്കുന്നുവോ അതിലേക്ക് ഭവിഷ്യത്ത് നോക്കാതെ മാറും. തെങ്ങിനു പകരം നെല്‍വയല്‍ നികത്തിയും റബ്ബര്‍ കൃഷി കേരളത്തില്‍ സജീവമായി. അതിന്റെ ഒരു കാരണം തെങ്ങുകളെ ബാധിച്ച രോഗവും ഉല്‍പ്പാദനക്കുറവുമാണ്. കേരള കാര്‍ഷിക യൂണിവേഴ്സിറ്റി നടത്തിയ പഠനം പറയുന്നത് ആവശ്യമായ വളം തെങ്ങുകള്‍ക്ക് ലഭിക്കുന്നില്ല എന്നാണ്.
ഇന്ന് കേരളം 49.36% നാളികേരങ്ങളാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഒരു ഹെക്ടറില്‍ ഏറ്റവും കുറഞ്ഞ ഉല്‍പ്പാദനം 6180 തേങ്ങ. തമിഴ്നാട്ടില്‍ ഇത് 11470, ആന്ധ്രയില്‍ 19220 എന്നിങ്ങനെയാണ്. 1994-95 ല്‍ 9000 തേങ്ങ ഒരു ഹെക്ടറില്‍ ലഭിച്ചിരുന്നെങ്കില്‍ ഇന്ന് അത് 5870 ആണ്. കേരളത്തില്‍ ഭൂപരിഷ്കരണ നിയമം നിലവില്‍ വരുകയും, ഭൂമി കൃഷിചെയ്യുന്നവര്‍ക്ക് (പാട്ടക്കാര്)ലഭിക്കുകയും ചെയ്തപ്പോള്‍ മധ്യവര്‍ഗ്ഗത്തിന്റെ സമ്പദ്വ്യവസ്ഥ തകര്‍ന്നു. മലയാളിയുടെ കൃഷി നെല്ലും നാളികേരവും അല്ലാതായി. ഭൂമി കെട്ടിടം, ഫാക്ടറി മുതലായവ നിര്‍മിക്കാന്‍ ഉപയോഗിച്ചപ്പോള്‍ കേരളത്തിന്റെ ശുദ്ധവായുവും മലീമസമായി. ചാണകവും ചാരവും വളമായിരുന്നിടത്ത് രാസവളങ്ങളായി. 2010 ലെ സാമ്പത്തികാവലോകനം പറയുന്നത് കേരളത്തിന്റെ ഭക്ഷ്യോല്‍പ്പാദനം 15 ശതമാനം എന്നാണ്.
ഇന്ന് കേരളത്തിലെ പരിസ്ഥിതി വളരെ മോശമായിക്കഴിഞ്ഞു. നെല്‍വയല്‍ നികത്തി ഫാക്ടറികള്‍ ഉയര്‍ന്നപ്പോള്‍ ഭൂഗര്‍ഭജലത്തിന്റെ തോത് താഴ്ന്ന് മലയാളിക്ക് കേട്ടുകേള്‍വിയില്ലാത്ത ജലദൗര്‍ലഭ്യം അനുഭവപ്പെട്ടു. ഫാക്ടറികള്‍ പുറന്തള്ളുന്ന മാലിന്യങ്ങള്‍ ജല-വായു മലിനീകരണത്തിന് വഴിതെളിച്ചു. ആരോഗ്യകേരളം അനാരോഗ്യ കേരളമായി. ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങള്‍ പടര്‍ന്നു.
നെല്‍വയലുകള്‍ ജലസംഭരണികളായിരുന്നു. ഭൂഗര്‍ഭജലവിതാനം താഴ്ന്നതോടെ ഒരു കൃഷിക്കും പിടിച്ചുനില്‍ക്കാനാവാതെവന്നു. ഇന്ന് പൊക്കാളി അരി എന്നാല്‍ എന്താണെന്ന് ഈ തലമുറ ചോദിക്കും. തൃശൂരിലെ കോള്‍കൃഷിയും നാശോന്മുഖമാണ്. കൃഷി ഉപേക്ഷിച്ച തൊഴിലാളികള്‍ ഫാക്ടറികളിലേക്ക് നീങ്ങി. നാഷണല്‍ സാമ്പിള്‍ സര്‍വ്വേപ്രകാരം 35.5 ശതമാനം കാര്‍ഷിക തൊഴിലാളികള്‍ മറ്റുപണികള്‍ക്ക് പോയി.
അങ്ങനെ നെല്‍വയല്‍ നികത്തല്‍ വ്യാപകമായി. ഇപ്പോള്‍ വാര്‍ത്തയിെല നായകന് ഗതാഗത മന്ത്രി തോമസ് ചാണ്ടിയാണല്ലൊ. ചാണ്ടി എത്ര ഏക്കര്‍ നെല്‍വയലുകള്‍ നികത്തിയെന്ന് ആര്‍ക്കറിയാം. കായല്‍ കയ്യേറി നികത്തി ലേക് പാലസ് റിസോര്‍ട്ട് പണിതത് സഞ്ചാരികളെ ആകര്‍ഷിക്കാനാണ്. വയലുകള്‍ക്ക് നല്ല വില കിട്ടിയപ്പോള്‍ കര്‍ഷകര്‍ അവ വിറ്റു.
കൃഷിക്കാരായിരുന്ന എന്റെ കുടുംബംപോലും സ്ഥലം പ്ലൈവുഡ് ഫാക്ടറികള്‍ക്ക് വിറ്റു. ഇന്ന് വെങ്ങോല-പെരുമ്പാവൂര്‍ മേഖലയിലെ ജലം മലിനമാണ്. വായു മലിനമാണ്. പക്ഷേ മലയാളിക്ക് വേണ്ടത് പണമാണ്.
തോമസ് ചാണ്ടിയുടെ കൈയ്യേറ്റത്തെപ്പറ്റി കോടതി വിമര്‍ശനം വന്നിട്ടുപോലും മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രിയെ മാറ്റാന്‍ തയ്യാറല്ല. പാര്‍ട്ടിയോഗംപോലും ചാണ്ടിയെ പിന്താങ്ങുമ്പോള് ഇന്ന് ആദര്‍ശം ധനാര്‍ത്തിക്ക് വഴിമാറിയെന്ന് തെളിയുന്നു. ഇരട്ടചങ്കുണ്ടെന്നുദ്ഘോഷിക്കുന്ന പിണറായി വിജയന്റെ ഒരു ചങ്ക് ചാണ്ടിയുടെ കീശയിലാണെന്നാണ് പൊതുസംസാരം.
നാം ഇപ്പോള്‍ വാര്‍ത്തയില്‍ കേള്‍ക്കുന്ന പറുദീസ രേഖകളില്‍ 180 രാജ്യങ്ങൡലെ മഹാകോടീശ്വരന്മാര് തങ്ങളുടെ പണം നികുതിരഹിത രാജ്യങ്ങളില്‍ നിക്ഷേപിച്ചതായി കണ്ടു. ആപ്പിള്‍ കമ്പനി ഉടമസ്ഥന്റെ സഹസ്രകോടികളുടെ നിക്ഷേപ വിവരങ്ങളാണ് പറുദീസ പേപ്പര്‍ പുറത്തുവിട്ടിരിക്കുന്നത്.
തോമസ് ചാണ്ടി എന്ന കോടീശ്വരനും, പാവങ്ങളുടെ പാര്‍ട്ടി എന്നുകരുതപ്പെട്ടിരുന്ന സിപിഎം ഭരിക്കുന്ന കേരളത്തില്‍ സംരക്ഷിക്കപ്പെടുമ്പോള്‍, അതും കൈയേറ്റ രാജാവിന് മന്ത്രിസ്ഥാനംവരെ നല്കി ആദരിച്ചിരുത്തുമ്പോള്‍ കേരള ജനത എന്ത് ധരിക്കണം? കമ്മ്യൂണിസ്റ്റ് വാഗ്ദാനങ്ങള്‍ പൊള്ളയാണെന്നല്ലേ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: