പെരുമ്പളം: വിഷ പാമ്പുകളുടെ വിഹാര കേന്ദ്രമായി പെരുമ്പളം ദ്വീപ് മാറുന്നു. ജനങ്ങള്‍ ഭയാശങ്കയില്‍.
വേമ്പനാട് കായല്‍ നടുവിലെ ഏറ്റവും വലിയ ദ്വീപാണ് പെരുമ്പളം. പതിനായിരത്തോളം ജനങ്ങള്‍ അധിവസിക്കുന്ന ഇവിടെ അണലി, മൂര്‍ഖന്‍, ശംഖുവരയന്‍, പെരുമ്പാമ്പ് എന്നിവയുടെ ശല്യം രൂക്ഷമായി. രണ്ട് വര്‍ഷത്തിനുള്ളില്‍ പത്തോളം പേര്‍ക്ക് പാമ്പ് കടിയേറ്റിട്ടുണ്ട്.
രണ്ടാഴ്ച മുന്‍പ് മേഖലയിലെ പ്രാദേശിക നേതാവിന് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ദ്വീപില്‍ പ്രാഥമിക ചികിത്സ നല്കാന് സൗകര്യമില്ലാത്തതും വാഹന സൗകര്യങ്ങളുടെ അപര്യാപ്തതയും മൂലം യഥാസമയം ചികിത്സ ലഭ്യമാക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.
ഇത്തരം സാഹചര്യങ്ങളില്‍ ജനങ്ങളുടെ സഹായത്തിനായി ഏര്‍പ്പെടുത്തിയ ആംബുലന്‍സ് ബോട്ട് സര്‍വീസും നിലച്ചിട്ട് കാലങ്ങളായി. രാത്രികാലങ്ങളിലാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത്. ജങ്കാര്‍, ബോട്ട് എന്നിവ ലഭിക്കാത്തതിനാല്‍ ചെറിയ കടത്തുവള്ളത്തിലാണ് പാമ്പുകടിയേല്ക്കുന്നവരെ മറുകരയില്‍ എത്തിച്ച് ആശുപത്രകളിലേക്ക് കൊണ്ടുപോകുന്നത്. ബോട്ട് സര്‍വീസിന്റെ സമയം രാത്രി 11 വരെ നീട്ടിയാല്‍ അടിയന്തര ചികിത്സ ലഭ്യമാക്കാനാകുമെന്നാണ് പ്രദേശവാസികളുടെ വാദം.
പാമ്പ് കടിയേല്‍ക്കുന്നവര്‍ക്ക് അടിയന്തര ചികിത്സ നല്‍കുന്നതിനുള്ള സംവിധാനം ദ്വീപിലെ ആതുരാലയത്തില്‍ ഒരുക്കണമെന്നാവശ്യവും ഉയര്‍ന്നിട്ടുണ്ട്. കിഴക്കന്‍ മേഖലയില്‍ നിന്ന് വ്യാപകമായി എത്തുന്ന പൂഴിയിലാണ് വിഷപാമ്പുകളുടെ മുട്ട എത്തുന്നത്. കായലില്‍ അടിയുന്ന പായലിലൂടെ എത്തുന്ന പെരുമ്പാമ്പ് തീരമേഖലയില്‍ കഴിയുന്നവരുടെ വീടുകളിലെത്തി കോഴി, താറാവ് തുടങ്ങി വളര്‍ത്തുമൃഗങ്ങളെ പിടികൂടുന്നത് വ്യാപകമായിട്ടുണ്ട്.
മേഖലയിലെ കുറ്റിക്കാടുകള്‍ വെട്ടിത്തെളിച്ച് ജനങ്ങളുടെ ഭയാശങ്ക അകറ്റാന്‍ അധികൃതര്‍ സത്വര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: