പറവൂര്‍: പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കലോത്സവങ്ങള്‍ അന്യമാകുന്നു. പണമില്ലാത്തിതിനാല്‍ എല്‍പി, യുപി വിദ്യാര്‍ത്ഥികള്‍ക്ക് ഉപജില്ലാ സ്ക്കൂള് കലോത്സവത്തില്‍ പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍ സ്ക്കൂള്. മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെയും, മന്ത്രി ജി. സുധാകരന്റെയും നാട്ടിലെ പറവൂര്‍ ഹയര്‍സെക്കന്‍ഡറി സ്ക്കൂളിലാണ് വിചിത്രമായ തീരുമാനം.
അടുത്തയാഴ്ച അറവുകാട് സ്ക്കൂളിലാണ് ഉപജില്ലാ സ്ക്കൂള് കലോത്സവം നടക്കുന്നത്. സ്ക്കൂള് കലോത്സവത്തില്‍ വിജയിച്ച ഹൈസ്ക്കൂള്, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളെ മാത്രം ഉപജില്ലാ കലോത്സവത്തില്‍ പങ്കെടുപ്പിച്ചാല്‍ മതിയെന്നാണ് പറവൂര്‍ സ്ക്കൂള് അധികൃതരുടെ തീരുമാനം. പണമില്ലാത്തതാണ് മറ്റു വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുന്നതിനുള്ള തടസ്സമായി പറയുന്നത്.
ഏറെ പ്രതീക്ഷയോടെ സ്ക്കൂള് കലോത്സവത്തില്‍ മാറ്റുരച്ച് വിജയികളായ എല്‍പി, യുപി വിദ്യാര്‍ത്ഥികള്‍ ഇതോടെ നിരാശരായി. പണം ഇല്ലാത്തതിന്റെ പേരില്‍ മാത്രം തങ്ങളുടെ കുട്ടികള്‍ക്ക് അവസരം നിഷേധിക്കപ്പെടുന്നതില്‍ രക്ഷകര്‍ത്താക്കളും ദുഃഖിതരാണ്. പല സര്‍ക്കാര്‍ സ്ക്കൂളുകളിലേയും അവസ്ഥ ഇതുതന്നെയാണെന്ന് അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: