ആര്‍പ്പൂക്കര: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വികലാംഗര്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കുമായി പ്രത്യേക ഒപി ടിക്കറ്റ് കൗണ്ടര്‍ സജ്ജമാക്കണമെന്ന് ആവശ്യം ശക്തമാകുന്നു. ദിവസേന നൂറുകണക്കിന് രോഗികളാണ് ഇവിടെ ചികിത്സക്കായി എത്തുന്നത്. കോട്ടയത്തും സമീപ ജില്ലകളിലുമുള്ളവരാണിവര്. രാവിലെ 8ന് മുമ്പുതന്നെ ഒപി ടിക്കറ്റ് കൗണ്ടറിന് മുന്പില് ടിക്കറ്റെടുക്കുവാനായി രോഗികളുടെയും സഹായികളുടെയും വന്‍നിരയാണ് രൂപം കൊള്ളുന്നത്.
12വരെയാണ് ഇവിടെനിന്നും വിവിധ ഒപികളിലേക്ക് ഡോക്ടര്‍മാരെ കാണുന്നതിനായി ടിക്കറ്റ് നല്‍കുന്നത്. ഈതിരക്കിനിടയില്പ്പെടുന്ന വികലാംഗരും മുതിര്‍ന്ന പൗരന്മാരും ഒപി ടിക്കറ്റ് ലഭിക്കുവാന്‍ ഏറെ പ്രയാസം അനുഭവിക്കുന്നു. ഇപ്പോള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമായി രണ്ട് കൗണ്ടര്‍ മാത്രമാണുള്ളത്. ഇവിടുത്തെ തിരക്ക് കാരണം ഒപി സമയം കഴിയുന്നതിന് മുന്‍പേ ഡോക്ടറെ കാണുവാന്‍ പോലും ചിലപ്പോള്‍ കഴിയാറില്ലെന്ന് രോഗികളും സഹായികളും പറയുന്നു. കൂടുതല്‍ കൗണ്ടറുകളും ജീവനക്കാരുമാണ് ഇവിടെ ആവശ്യം.
അതുപോലെ വികലാംഗര്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും വേണ്ടത്ര പരിഗണന നല്കുവാന് പ്രത്യേക ഒപി ടിക്കറ്റ് കൗണ്ടര്‍ തുറക്കണമെന്നും ജനങ്ങള്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: