കൂട്ടിക്കല്‍: കൂട്ടിക്കല്‍ കാവാലി റോഡില്‍ മാലിന്യം തള്ളല്‍ രൂക്ഷമാകുന്നതായി പരാതി. പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡില്‍പെട്ട മേഖലയിലെ മാലിന്യം തള്ളലിനെതിരെ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നു നാട്ടുകാര്‍ ആരോപിച്ചു.
അണുങ്ങുംപടിയിലെ ആളൊഴിഞ്ഞ സ്ഥലത്താണു പതിവായി മാലിന്യങ്ങള്‍ തള്ളുന്നത്. മേഖലയിലെ പ്രധാന ജലസ്രോതസ്സിനു സമീപമാണു മാലിന്യം തള്ളല്‍. രാത്രിസമയങ്ങളിലാണു മാലിന്യം നിക്ഷേപിക്കുന്നത്. ജനവാസം കുറഞ്ഞ മേഖലയായതിനാല്‍ സാമൂഹിക വിരുദ്ധര്‍ക്ക് ഇതു സഹായകമാകുന്നുണ്ട്.
ആശുപത്രി മാലിന്യങ്ങളും അറവുശാലകളില്‍നിന്നുള്ള മാലിന്യങ്ങളും വീടുകളില്‍നിന്നുള്ള മാലിന്യങ്ങളുമടക്കമാണ് വാഹനങ്ങളിലെത്തിച്ചു തള്ളുന്നത്. പ്രദേശത്തെ കുടുംബങ്ങള്‍ ഉപയോഗിക്കുന്ന നീര്‍ച്ചാലിനു സമീപത്തെ മാലിന്യം തള്ളല്‍മൂലം പ്രദേശവാസികള്‍ ദുരിതത്തിലായിരിക്കുകയാണ്.
മത്സ്യവില്പനക്കാരും ഈ മേഖല മാലിന്യം തള്ളാന്‍ ഉപയോഗിക്കുന്നുണ്ട്. മത്സ്യം വില്‍ക്കുന്ന വാഹനവും പെട്ടികളും ഇവിടെയുള്ള നീര്‍ച്ചാലിനു സമീപം കഴുകുകയും മത്സ്യാവശിഷ്ടങ്ങള്‍ തള്ളുകയും ചെയ്യാറുണ്ടെന്നു നാട്ടുകാര്‍ പറയുന്നു. പിന്നാക്ക വിഭാഗക്കാരായ ആദിവാസി ഊരാളി വിഭാഗത്തില്‍പെട്ട കുടുംബങ്ങളും ഇവിടെയുണ്ട്.
ഗ്രാമപഞ്ചായത്തില്‍ പരാതി നല്‍കിയിട്ടും നടപടികളുണ്ടാകുന്നില്ലെന്ന് ഇവര്‍ പറയുന്നു. മാലിന്യം തള്ളരുതെന്ന ബോര്‍ഡ് സ്ഥാപിക്കാന്‍ പോലും ഗ്രാമപഞ്ചായത്ത് തയാറായിട്ടില്ല. മത്സ്യ മാംസ അവശിഷ്ടങ്ങള്‍കൂടി തള്ളുന്നതോടെ പ്രദേശം ദുര്‍ഗന്ധപൂരിതമായിരിക്കുകയാണ്. നീര്‍ച്ചാലിനു സമീപത്തെ മാലിന്യനിക്ഷേപംമൂലം വെള്ളം മലിനമാകുന്നത് പകര്‍ച്ചവ്യാധികള്‍ പടരാനും കാരണമായേക്കുമെന്ന ആശങ്ക ശക്തമാണ്. മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ പൊലീസ് പട്രോളിങ് മേഖലയില്‍ ശക്തമാക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: