കൊച്ചി: വല്ലാര്‍പാടത്ത് കണ്ടെയ്നര്‍ ഡ്രൈവര്‍മാരുടെ സമരത്തില്‍ ബിഎംഎസ് സ്വീകരിച്ച നിലപാടിനു ജയം. കണ്ടെയ്നറുമായി പോകുന്ന വാഹനങ്ങളില്‍ അമിതഭാരം കയറ്റുന്നെന്നപേരില് ഡ്രൈവര്‍മാരുടെ ലൈസന്‍സ് ആര്‍ടിഒമാര്‍ റദ്ദാക്കിയിരുന്നു. ഇതിനെതിരെയായിരുന്നു സമരം.
ഒക്ടോബര്‍ 31 ന് ആരംഭിച്ച സമരം ട്രെയ്ലര് ആന്‍ഡ് കണ്ടെയ്നര്‍ തൊഴിലാളി സംഘ് (ബിഎംഎസ്) ഭാരവാഹികളും സംസ്ഥാന ഗതാഗത മന്ത്രി തോമസ് ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയില്‍ കിട്ടിയ ഉറപ്പുകള്‍ക്കു ശേഷമാണ് ചൊവ്വാഴ്ച പിന്‍വലിച്ചത്.
ബിഎംഎസിനെ മാത്രമാണ് ഗതാഗതമന്ത്രി ചര്‍ച്ചയ്ക്കു വിളിച്ചത്. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അനില്‍ കാന്ത്, ഗതാഗത സെക്രട്ടറി ജ്യോതിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ ബിഎംഎസ് ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചുള്ള ഉറപ്പാണ് കിട്ടിയത്. കണ്ടെയ്നറുകള്‍ പരിശോധിക്കുന്നത് നിര്‍ത്തിവെയ്ക്കുമെന്നും അപ്പീല്‍ നല്‍കിയാലുടന്‍ റദ്ദാക്കിയ ആറു ലൈസന്‍സുകള്‍ പുനഃസ്ഥാപിക്കുമെന്നും 20 പേര്‍ക്കെതിരെ തുടങ്ങിയ നടപടി ഉപേക്ഷിക്കുമെന്നും ചര്‍ച്ചയില്‍ ഉറപ്പു നല്കി.
കണ്ടെയ്നറുകളില്‍ അമിതഭാരമാണെന്നതിന്റെ പേരില്‍ അക്കാര്യത്തില്‍ തീര്‍ത്തും നിരപരാധികളായ ഡ്രൈവര്‍മാരെ പീഡിപ്പിക്കുന്ന നയമാണ് അധികൃതര്‍ സ്വീകരിച്ചത്. കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ വാഹനം പരിശോധിക്കുകയും ആറു ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ ട്രേഡ് യൂണിയനുകളുടെ കോഡിനേഷന്‍ സമിതി തൊഴിലാളി വിരുദ്ധ നിലപാടു സ്വീകരിച്ചപ്പോള്‍ ബിഎംഎസ് സമരം പ്രഖ്യാപിച്ചു. സിഐടിയു അടക്കമുള്ള സംഘടനകളും കെ.ജെ. മാക്സി എംഎല്‍എ ഉള്‍പ്പെടെയുള്ള നേതാക്കളും വസ്തുതാ വിരുദ്ധമായ പ്രചാരണങ്ങളുമായി രംഗത്തു വന്നിട്ടും രണ്ടായിരത്തോളം വരുന്ന ഡ്രൈവര്‍മാരുടെ പിന്തുണ നേടിയ സമരം വിജയത്തിലെത്തുകയായിരുന്നു. ഡ്രൈവര്‍മാരെ രംഗത്തിറക്കി സമരം പരാജയപ്പെടുത്താനുള്ള നീക്കവും പൊളിഞ്ഞു.
കൊച്ചി തുറമുഖത്ത് സിഐടിയു അടക്കമുള്ള സംഘടനകളുടെ തൊഴിലാളി വിരുദ്ധനയം തുറന്നു കാട്ടിയ സമരമാണ് വിജയിച്ചതെന്ന് ബിഎംഎസ് എറണാകുളം ജില്ലാ സെക്രട്ടറി വി. മധുകുമാര്‍ പറഞ്ഞു. തൊഴിലാളികളുടെ ആവശ്യങ്ങളോട് കൊച്ചിന് പോര്‍ട്ട് ട്രസ്റ്റും ഡിപി വേള്‍ഡും മുഖം തിരിക്കുന്നത് മനസ്സിലാക്കാം, എന്നാല്‍ കോഡിനേഷന്‍ സമിതിയുടെ നിലപാട് തീര്‍ത്തും നിഷേധാത്മകമായിരുന്നു, മധുകുമാര്‍ പറഞ്ഞു.
എട്ടു ദിവസം പിന്നിട്ടപ്പോള്‍ ബിഎംഎസ് സ്വീകരിച്ച നിലപാടിന് ട്രേഡ് യൂണിയന് ഭേദമില്ലാതെ പിന്തുണ കിട്ടി. പരിഭ്രാന്തി പൂണ്ടാണ് മാക്സി എംഎല്‍എയും ഇടതുയൂണിയന്‍ നേതാക്കളും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കിയത് മറ്റു ചില കാരണങ്ങള്‍ കൊണ്ടാണെന്ന എംഎല്‍എയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണ്. തൊഴിലാളികളെ അപമാനിക്കുന്നതിനു തുല്യമായിരുന്നു അത്. കൊച്ചി തുറമുഖത്തെ തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സ്ഥിരം സംവിധാനം വേണമെന്നും മധുകുമാര്‍ ആവശ്യപ്പെട്ടു.
കണ്ടെയ്നറുകളുടെ അമിതഭാരം ഒഴിവാക്കാനുള്ള നടപടികളാണ് വേണ്ടതെന്ന് ട്രെയ്ലര് ആന്‍ഡ് കണ്ടെയ്നര്‍ തൊഴിലാളി സംഘ് ജനറല്‍ സെക്രട്ടറി സി.എല്‍. അഭിലാഷ് പറഞ്ഞു. ഡിപി വേള്‍ഡിന്റെ ലാഭക്കൊതിയാണ് പ്രശ്നത്തിനു കാരണം. അമിതഭാരവുമായി കണ്ടെയ്നറുകള്‍ ഓടിക്കാന്‍ ഡ്രൈവര്‍മാര്‍ നിര്‍ബന്ധിതരാവുകയാണ്. അതില്‍ അവര്‍ ഉത്തരവാദികളല്ല. എന്നിട്ടും അവര്‍ക്കാണ് പീഡനം. കണ്ടെയ്നര്‍ ഉടമകളുടെ സംഘടനയായ കണ്ടെയ്നര്‍ ക്യാരിയേഴ്സ് ഓണേഴ്സ് അസോസിയേഷനും(കൊക്കോവ) നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. ഉടമകളെക്കൂടി സംരക്ഷിക്കുന്ന സമരങ്ങള്‍ നടത്താനാണ് കോര്‍ഡിനേഷന്‍ സമിതിക്ക് താല്‍പ്പര്യം, അഭിലാഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: