ന്യൂദല്‍ഹി: ഇരുളടഞ്ഞ കണ്ണുകള്‍ ഒരിക്കല്‍ക്കൂടി അടച്ചുപിടിച്ച് അവര്‍ ഒരുമിച്ച് പാടി. ”ഹാപ്പി ബര്‍ത്ത് ഡേ ടുയൂ..”. പ്രായത്തിന്റെ അവശതകള്‍ മറന്ന് കൂടെപ്പാടിയും താളമിട്ടും അവരിലൊരാളായി അദ്വാനിയും. ലോധി റോഡിലെ അന്ധവിദ്യാലയത്തിലെ 90 വിദ്യാര്‍ത്ഥികളായിരുന്നു അരനൂറ്റാണ്ടിലേറെ ഇന്ത്യന്‍ രാഷ്ട്രീയത്തോടൊപ്പം സഞ്ചരിച്ച ‘ലോഹപുരുഷ’ന്റെ നവതി ദിനത്തിലെ വിശിഷ്ടാതിഥികള്‍.
പൃഥ്വിരാജ് റോഡിലെ വസതിയില്‍ രാവിലെ കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം വിളമ്പിയായിരുന്നു ആഘോഷത്തിന് തുടക്കം. മുഴുവന്‍ കുട്ടികള്‍ക്കും അദ്വാനി തന്നെ ഭക്ഷണം വിളമ്പി. പിന്നീട് അവര്‍ക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച അദ്വാനി ഉപഹാരങ്ങള്‍ നല്‍കിയാണ് വിദ്യാര്‍ത്ഥികളെ യാത്രയാക്കിയത്. മകള്‍ പ്രതിഭാ അദ്വാനിയും സന്തതസഹചാരി ദീപക് ചോപ്രയും കൂടെനിന്നു.
ആശംസകളുമായി രാഷ്ട്രീയ നേതൃത്വം വീട്ടിലേക്ക് ഒഴുകിയെത്തി. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, സുഷമാ സ്വരാജ്, അനന്തകുമാര്‍, രവിശങ്കര്‍ പ്രസാദ്, ജയന്ത് സിന്‍ഹ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വി തുടങ്ങിയവര്‍ നേരിട്ടെത്തി ആശംസ അറിയിച്ചു.
അദ്വാനിക്ക് ആരോഗ്യവും ദീര്‍ഘായുസ്സും നേരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ ആശംസിച്ചു. രാജ്യത്തിനായുള്ള പ്രവര്‍ത്തനത്തിലും ആത്മസമര്‍പ്പണത്തിനും ബഹുമാന്യനായ അതികായനാണ് അദ്വാനിയെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് എന്നിവര്‍ ആശയസയര്പ്പിച്ചു. നിരവധി ബിജെപി നേതാക്കളും പ്രവര്‍ത്തകരും വസതിയിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: