ഹോ ചി മിന് സിറ്റി (വിയറ്റ്—നാം): പ്രായം പോരാട്ടവീര്യത്തെ ബാധിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ ബോക്സിങ്ങിലെ ഉരുക്കുവനിത മേരി കോം തെളിയിച്ചു. അടുത്തിടെ നേരിട്ട തിരിച്ചടികളില്‍ നിന്നും തിരിച്ചുവന്ന് ഏഷ്യന്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചാം സ്വര്‍ണ്ണം. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് മുപ്പത്തിനാലിലെത്തിനില്ക്കുന്ന ‘മാഗ്നിഫിഷ്യന്റ് മേരി’യുടെ സുവര്‍ണ്ണനേട്ടം.
48 കി.ഗ്രാം വിഭാഗത്തില്‍ മത്സരിക്കാനിറങ്ങിയ മേരി കോം കൊറിയയുടെ കിം ഹ്യാങ് മിയെ അനായാസം ഇടിച്ചിട്ടാണ് (5-0) സ്വര്‍ണ്ണം കരസ്ഥമാക്കിയത്. ടൂര്‍ണ്ണമെന്റിലെ ഏറ്റവും ശക്തയായ എതിരാളിയെയാണ് മേരികോമിന് ഫൈനലില്‍ ലഭിച്ചത്. വേഗത്തിലും ചടുല നീക്കങ്ങളിലുമുള്ള മുന്‍തൂക്കമാണ് മേരികോമിന് ഗുണമായത്. 2012-ലാണ് മേരി അവസാനമായി ഏഷ്യന്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയിരുന്നത്. പിന്നീട് 2014ലെ ഏഷ്യന്‍ ഗെയിംസിലും മേരി സ്വര്‍ണ്ണമണിഞ്ഞു.
ആകെ ആറു തവണയാണ് മേരി കോം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്. ഇതില്‍ ആറു തവണയും ഫൈനലില്‍ പ്രവേശിച്ചു. അഞ്ചു തവണ സ്വര്‍ണ്ണം നേടുകയും ചെയ്തു.
അഞ്ചു വര്‍ഷം 51 കിലോഗ്രാം വിഭാഗത്തില്‍ മാറ്റുരച്ചശേഷമാണ് അഞ്ചു തവണ ലോകചാമ്പ്യനും ഒളിമ്പിക് വെങ്കല മെഡല്‍ ജേതാവുമായ മേരി കോം ഭാരം കുറച്ച് 48 കിലോഗ്രാം വിഭാഗത്തില്‍ മാറ്റുരയ്ക്കുന്നത്.
സ്വര്‍ണ്ണം നേടിയ മേരി കോമിനെ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, മുന്‍രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി മാരായ പിയൂഷ് ഗോയല്‍, കിരണ്‍ റിജ്ജു, രാജ്യവര്‍ദ്ധന്‍സിങ് റാത്തോഡ്, സുരേഷ് പ്രഭു, ക്രിക്കറ്റ് താരം വി.വി.എസ്. ലക്ഷ്മണ്, വിരേന്ദര്‍ സെവാഗ്, മുഹമ്മദ് കൈഫ്, വനിതാ ഹോക്കി താരം റാണി രാംപാല്‍, ബോളിവുഡ് താരം അമിതാബ് ബച്ചന്, അനുപം ഖേര്‍ തുടങ്ങി നിരവധി പേര് അഭിനന്ദനം അറിയിച്ചു.
അതേസമയം 57 കി.ഗ്രാം വിഭാഗത്തില്‍ സോണിയ ലാഥര്‍ വെള്ളികൊണ്ട് തൃപ്തിയടഞ്ഞു. ഫൈനലില്‍ ചൈനയുടെ യിന് ജുന്ഹുവയോടാണ് സോണിയ തോറ്റത്.
ഈ രണ്ട് മെഡലുകള്‍ കൂടാതെ അഞ്ച് വെങ്കലവും ഇന്ത്യന്‍ താരങ്ങള്‍ നേടി. 60 കി.ഗ്രാം വിഭാഗത്തില്‍ പ്രിയങ്ക ചൗധരി, 64 കി.ഗ്രാം വിഭാഗത്തില്‍ സരിതാദേവി, 54 കി.ഗ്രാമില്‍ അരങ്ങേറ്റക്കാരി ശിക്ഷ, 69 കി.ഗ്രാം വിഭാഗത്തില്‍ ലോവ്ലിന ബോര്ഗോഹെയ്ന്, 81 കി. ഗ്രാം വിഭാഗത്തില്‍ സീമാ പൂണിയ എന്നിവരാണ് വെങ്കലം നേടിയവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: