നെടുങ്കണ്ടം: കുമളി-മൂന്നാര്‍ സംസ്ഥാനപാതയില്‍ വിള്ളല്‍ രൂപപ്പെട്ട പാറത്തോട് പാലത്തിന് താല്‍ക്കാലിക സംരക്ഷണഭിത്തി നിര്‍മ്മിക്കാന്‍ നടപടി തുടങ്ങി. പാലത്തിന്റെ ഒരുവശത്തെ അപ്രോച്ച് റോഡിന്റെ സംരക്ഷണഭിത്തി ബലപ്പെടുത്തി ഗതാഗതം പുന:സ്ഥാപിക്കാനാണ് നീക്കം. നിലവിലുള്ള അപ്രോച്ച് റോഡില്‍ നിന്നും രണ്ട് മീറ്റര്‍ മാറിയാണ് നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത്.സംരക്ഷണഭിത്തി നിര്‍മ്മിച്ച് തിങ്കളാഴ്ചയോടെ ഗതാഗതം പുന:സ്ഥാപിക്കാനുള്ള തീവ്ര ശ്രമത്തിലാണ് പൊതുമരാമത്ത് വകുപ്പ്.
പാലത്തിന്റെ അക്കരെ ഇക്കരെയായാണ് ബസുകളും മറ്റും സര്‍വീസ് നടത്തുന്നത്. നെടുങ്കണ്ടത്ത് നിന്നും മൂന്നാര്‍, ബോഡിമെട്ട്, കമ്പം, ഉടുമ്പന്‍ചോല, രാജാക്കാട്, രാജകുമാരി, ശാന്തന്‍പാറ, സേനാപതി, അടിമാലി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ബസുകള്‍ പാറത്തോട് പാലത്തിന്റെ ഇക്കരെയെത്തി യാത്രക്കാരെ ഇറക്കി മടങ്ങുകയാണ്. മറ്റ് വലിയ വാഹനങ്ങള്‍ ഉടുമ്പന്ചോലയിലെത്തി തിരിഞ്ഞ് കോമ്പയാര്‍ വഴിയാണ് നെടുങ്കണ്ടത്തെത്തുന്നത്. പാറത്തോട് പാലത്തിലൂടെ ഗതാഗതം നിരോധിച്ചതായുള്ള അറിയിപ്പ് നെടുങ്കണ്ടത്തും ഉടുമ്പന്‍ചോലയിലും സ്ഥാപിക്കാത്തത് യാത്രക്കാരെ വലക്കുന്നുണ്ട്. പാറത്തോട് പാലത്തില്‍ മാത്രമാണ് ഗതാഗതം നിരോധിച്ച് അറിയിപ്പ് സ്ഥാപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: