നാഗ്പൂര്‍: ഈ സീസണില്‍ നാല് സൂപ്പര്‍ സീരീസ് കിരീടങ്ങള്‍ നേടി ചരിത്രം കുറിച്ച ലോക രണ്ടാം നമ്പര്‍ കിഡംബി ശ്രീകാന്തിനെ അട്ടിമറിച്ച് മലയാളി താരം എച്ച്.എസ്. പ്രണോയ് ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമനായി. 49 മിനിറ്റ് മാത്രം നീണ്ടുനിന്ന ഫൈനലില്‍ 21-15, 16-21, 21-7 എന്ന സ്കോറിനായിരുന്നു പ്രണോയ്യുടെ അട്ടിമറി ജയം. 2013ലെ ദേശീയ ചാമ്പ്യനാണ് ശ്രീകാന്ത്. അതേസമയം ലോക റാങ്കിങ്ങില്‍ പതിനൊന്നാമനാണ് പ്രണോയ്. വനിതാ ഫൈനലില്‍ സൈന നെഹ്വാള് ജേത്രിയായി.
തിരുവനന്തപുരം സ്വദേശിയായ പ്രണോയുടെ ആദ്യ ദേശീയ കിരീടമാണിത്. ഇക്കഴിഞ്ഞ ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍സീരീസില്‍ പ്രണോയ്യെ തോല്‍പ്പിച്ചാണ് ശ്രീകാന്ത് ഫൈനലില്‍ പ്രവേശിച്ചത്. അന്ന് ആദ്യ ഗെയിം കൈവിട്ടശേഷം ഉജ്വലമായി തിരിച്ചുവരികയായിരുന്നു ശ്രീകാന്ത്. കരിയറില്‍ ഇത് രണ്ടാം തവണയാണ് പ്രണോയ് ശ്രീകാന്തിനെ തോല്പിക്കുന്നത്. 2011ലെ ടാറ്റ ഓപ്പണിലായിരുന്നു ആദ്യം.
ആദ്യ ഗെയിമില്‍ 3-0ന് ലീഡെടുത്ത ശ്രീകാന്തിനെ പ്രണോയ് 7-7ന് ഒപ്പം പിടിച്ചു. ആദ്യ ബ്രേക്ക് സമയത്ത് ശ്രീകാന്ത് 11-10ന് മുന്നിട്ടു നിന്നു. എന്നാല്‍ ഇടവേളയ്ക്കുശേഷം തിരിച്ചെത്തിയ പ്രണോയ് കൂടുതല്‍ കരുത്തുറ്റ സ്മാഷുകളുമായി കളം നിറഞ്ഞപ്പോള്‍ ശ്രീകാന്തിന് അടിതെറ്റി. ഇതോടെ 21-15ന് ആദ്യ ഗെയിം പ്രണോയ്ക്ക് സ്വന്തം. രണ്ടാം ഗെയിമില്‍ ശ്രീകാന്ത് ശക്തമായി തിരിച്ചടിച്ചു. 13-13 വരെ ഒപ്പത്തിനൊപ്പം നിന്നെങ്കിലും 16-21ന് ശ്രീകാന്ത് ഗെയിം സ്വന്തമാക്കി. ഇതോടെ കളി മൂന്നാം ഗെയിമിലേക്ക് നീണ്ടു.
എന്നാല്‍ മൂന്നാം ഗെയിമില്‍ ശ്രീകാന്തിന് തിരിച്ചുവരവിന് അവസരം നല്‍കാത്ത പോരാട്ടമാണ് പ്രണോയ് കാഴ്ചവെച്ചത്. നിര്‍ണായക ഗെയിമില്‍ 5-1ന്റെ ലീഡെടുത്ത പ്രണോയ് പിന്നീട് ഒരിക്കലും പിന്നോട്ട് പോയില്ല. ഒരുഘട്ടത്തില്‍ 9-1നും 11-3നും ലീഡെടുത്ത പ്രണോയ് പോരാട്ടം കനപ്പിച്ചതോടെ 21-7ന് ഗെയിമും കിരീടവും സ്വന്തമാക്കി.
വനിതാ ഫൈനലില്‍ ലോക രണ്ടാം നമ്പര്‍ പി.വി. സിന്ധുവിനെ അട്ടിമറിച്ചാണ് സൈന ദേശീയ ചാമ്പ്യനായത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സൈനയുടെ വിജയം. സ്കോര്‍: 21-11, 21-10. 2007ന് ശേഷം സൈനയുടെ ആദ്യ ദേശീയ കിരീടമാണിത്. 2011, 2013 വര്‍ഷങ്ങളിലെ ജേത്രിയായിരുന്നു ഒളിമ്പിക് വെങ്കല മെഡല്‍ ജേതാവ് കൂടിയായ സിന്ധു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: