കണ്ണൂര്‍: ഐഎസ് ബന്ധത്തിന്റെ പേരില്‍ ജില്ലയില്‍ പിടിയിലായവരെ ചോദ്യം ചെയ്യന്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള അന്വേഷണ സംഘങ്ങളും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും. ആന്ധ്രാപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളില്‍നിന്ന് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ണൂരിലെത്തി പ്രതികളെ ചോദ്യം ചെയ്തു തുടങ്ങി.
ഇതിനു പുറമെ മഹാരാഷ്ട്ര പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡായ എടിഎസ് ഇന്ത്യയിലെ പ്രമുഖ കുറ്റിയാന്വേഷണ സംഘമായ റോ, ഇന്റലിജന്റ്സ് ബ്യൂറോ, ദേശീയ കുറ്റാന്വേഷണ ഏജന്‍സി (എന്‍ഐഎ) എന്നിവയുടെ പ്രതിനിധികളും കണ്ണൂരില്‍ എത്തുന്നുണ്ട്. കേന്ദ്ര ഏജന്‍സികളുടെ ഉദ്യോഗസ്ഥരും അഞ്ച് പ്രതികളെയും വിശദമായി ചോദ്യം ചെയ്യും.
കേസ് അന്വേഷണത്തിന് നേതൃത്വം നല്കുന്ന കണ്ണൂര്‍ ഡിവൈഎസ്പി സദാനന്ദന്റെ അപേക്ഷയില്‍ പിടിയിലായ അഞ്ച് പ്രതികളെയും 15 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരുന്നു. പുറത്തുനിന്നുള്ള അന്വേഷണ സംഘത്തിന്റെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായതിന് ശേഷം മാത്രമേ കണ്ണൂര്‍ പോലീസിന് പ്രതികളുമായി തെളിവെടുപ്പ് നടത്താനാകൂ. അതിനാല്‍ പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടിക്കിട്ടാന്‍ കോടതിയെ സമീപിക്കുന്നതിനെ കുറിച്ച് കണ്ണൂര്‍ പോലീസ് ആലോചിക്കുന്നുണ്ട്.
തലശ്ശേരി കുഴിപ്പങ്ങാട് തൗഫീക് ഹൗസില്‍ യു.കെ.ഹംസ (57), തലശ്ശേരി കോടതിക്ക് സമീപത്തെ അബ്ദുള്‍ മനാഫ് (42), മുണ്ടേരി കൈപ്പക്കൈയില്‍ മൊട്ടയിലെ കെ.സി.മിഥിലാജ് (20), ചെക്കിക്കുളത്തെ കെ.വി.അബ്ദുള്‍ റസാഖ് (24), മുണ്ടേരി പടന്നോട്ട് മൊട്ടയിലെ എം.വി.റാഷിദ് (23) എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നത്.
അതേസമയം ഐഎസ്സുമായി ബന്ധമുള്ള ബഹറിന്‍ ഗ്രൂപ്പിനെതിരെ മലപ്പുറത്ത് കേസെടുത്തിട്ടുണ്ട്.
കണ്ണൂരിലെ കേസന്വേഷണത്തിന് നേതൃത്വം നല്കുന്ന ഡിവൈഎസ്പി പി.പി.സദാനന്ദന് വിവിധ ഭാഗങ്ങളിലുള്ള ബഹറിന്‍ ഗ്രൂപ്പുമായി ബന്ധമുള്ളവരെക്കുറിച്ച് ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം മലപ്പുറത്ത് കേസെടുത്തിരിക്കുന്നത്. മലപ്പുറം കോഴിക്കോട് ജില്ലകളില്‍ ഐഎസ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി ബഹറിന്‍ ഗ്രൂപ്പില്‍ ചേര്‍ന്ന് സിറിയയിലേക്ക് കടന്നവര്ക്കെതിരെയാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: