കൊല്‍ക്കത്ത: ഈ ചിത്രമെടുക്കുമ്പോള്‍ ബിപ്ലവ് ഹസ്രയുടെ മനസില്‍ കേവലമൊരു പുരസ്ക്കാരമേ ലക്ഷ്യമായുണ്ടായിരുന്നുള്ളൂ. എന്നാല്‍, അത് വെളിച്ചം കണ്ടതോടെ മൃഗസ്നേഹികള്‍ മാത്രമല്ല, മനസില്‍ നൈര്‍മല്യം സൂക്ഷിക്കുന്നവരെയെല്ലാം നൊമ്പരപ്പെടുത്തി.
ബംഗാളിലെ ബങ്കുര ജില്ലയില്‍ ഒരു അമ്മആനയും കുട്ടിയാനയും വാലിലും കാലിലും തീപിടിച്ച് ഓടുന്നതാണ് ചിത്രം. സാങ്ച്വറി മാസികയുടെ വൈല്‍ഡ് ലൈഫ് പുരസ്കാരത്തിനായാണ് ബിപ്ലവ് ഈ ചിത്രമയച്ചത്. നരകമിവിടെയാണ് എന്ന അടിക്കുറുപ്പോടെയാണ് പുരസ്കാരചിത്രം മാഗസിന്് പുറത്തുവിട്ടത്. ഇതോടെ, സമൂഹമാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായി.
വാലില്‍ തീപിടിച്ച് നില്‍ക്കക്കള്ളിയില്ലാതെ ഓടുകയാണ് ആനയും ആനക്കുട്ടിയും. ആനയുടെ വാലിലും മുന്കാലിലുമാണ് തീ.
എന്നാല്‍, കുട്ടിയാനയുടെ പിന്‍ഭാഗത്ത് മുഴുവനുമുണ്ട്. ഇതെങ്ങനെ സംഭവിച്ചെന്ന് മാസികയോ ബിപ്ലവോ വിശദീകരിക്കുന്നില്ല. ഇതേക്കുറിച്ച് പലതും പറഞ്ഞു കേള്‍ക്കുന്നു. ടാര്‍ വീപ്പയ്ക്ക് തീ കൊളുത്തി എറിഞ്ഞുവെന്നാണ് ഒരുപക്ഷം.
ആനയും മനുഷ്യരുമായുള്ള ഏറ്റുമുട്ടലുകള്‍ക്ക് കുപ്രസിദ്ധമാണ് ബങ്കുര. ചിത്രം പുറത്തുവന്നതോടെ ഇതേക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് നിരവധി സംഘടനകളും വ്യക്തികളും രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: