തിരുവനന്തപുരം: തോമസ് ചാണ്ടിയും പിണറായി വിജയനും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത അറിഞ്ഞിരുന്നെങ്കില്‍ മന്ത്രിക്ക് പ്രത്യേക പരിഗണനയോയെന്ന് ഹൈക്കോടതിക്ക് ചോദിക്കേണ്ടി വരില്ലായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
തോമസ് ചാണ്ടിയുടെ പണക്കിലുക്കത്തിന് മുന്നില്‍ ആദര്‍ശത്തിനോ പാര്‍ട്ടി നയത്തിനോ പോലും സ്ഥാനമില്ലെന്ന് പിണറായി ഇതിനകം തന്നെ തെളിയിച്ചെന്ന് പ്രസ്താവനയില്‍ കുമ്മനം പറഞ്ഞു. അത് കേരളീയര്‍ക്ക് മനസ്സിലായിട്ടുമുണ്ട്. പാവപ്പെട്ടവന് വേണ്ടിയല്ല ഭരണം എന്ന് പിണറായിയും സിപിഎമ്മും തെളിയിച്ചു. അതുകൊണ്ടാണ് ചാണ്ടി രാജിവയ്ക്കേണ്ടെന്ന നിലപാട് സ്വീകരിച്ചത്.ചാണ്ടിയെ ചുമന്നതോടെ പിണറായി സര്‍ക്കാറിന്റെ വികൃത മുഖമാണ് വെളിവായത്. ഇനി ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ പിണറായി വിജയന് ധാര്‍മ്മിക അവകാശമില്ല.
മാത്തൂര്‍ ദേവസ്വം ഭൂമി കയ്യേറി മന്ത്രി തോമസ് ചാണ്ടിയും ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം കയ്യടക്കി സര്‍ക്കാരും തൊക്കിലങ്ങാടി ഗുരുമന്ദിരം തകര്‍ത്ത് സിപിഎമ്മും വിശ്വാസിസമൂഹത്തിന് നേരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് കുമ്മനം കുറ്റപ്പെടുത്തി. നിലവിലുള്ള നിയമങ്ങള്‍ ലംഘിക്കുകയും അധികാരത്തിന്റെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് അതിക്രമങ്ങള്‍ കാട്ടുകയുമാണ് മന്ത്രിയും സര്‍ക്കാരും സിപിഎമ്മും ചെയ്യുന്നത്.
കേരളത്തില്‍ സമീപകാലത്തായി മതപീഡനങ്ങളും വിശ്വാസകേന്ദ്രങ്ങളുടെ മേലുള്ള അതിക്രമങ്ങളും വര്‍ധിച്ച് വരുന്നത് ഉല്‍കണ്ഠാജനകമാണ്. ദേവസ്വം ഭൂമിയും ക്ഷേത്രഭരണവും കയ്യടക്കി സ്വന്തം ഭരണാധിപത്യത്തില്‍ അവയെ കൊണ്ടുവരിക എന്നത് സിപിഎമ്മിന്റെ പ്രത്യയശാസ്ത്രപരമായ ലക്ഷ്യമാണ്. ഗുരുമന്ദിരങ്ങള് തകര്‍ക്കുന്നതിലൂടെ ഗുരുദര്‍ശനത്തെ ഇല്ലാതാക്കുകയും പകരം വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ ആശയഭൂമിക സ്ഥാപിക്കുകയും ചെയ്യാനാവുമെന്ന് സിപിഎം കരുതുന്നു.
മാത്തൂര്‍ ദേവസ്വം ഭൂമിയും ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രവും യഥാര്‍ത്ഥ ഉടമസ്ഥാവകാശികള്ക്ക് വിട്ടുകൊടുത്ത് മതസ്വാതന്ത്ര്യം സര്‍ക്കാര്‍ കാത്തുസൂക്ഷിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: