തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ രാഷ്ടീയ ഭാവി നിശ്ചയിക്കുന്ന സോളാര്‍ അഴിമതി അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് നിയമസഭയില്‍ വയ്ക്കും. രാവിലെ ഒമ്പതിന് സഭ ചേരും. ആദ്യം പുതിയ അംഗം കെ.എന്‍.എ. ഖാദറിന്റെ സത്യപ്രതിജ്ഞ. തുടര്‍ന്ന് സോളാര്‍ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പ്രസ്താവന നടത്തും. ഉടന്‍ തന്നെ റിപ്പോര്‍ട്ട് ഓണ്‍ലൈനില്‍ ലഭ്യമാകും. റിപ്പോര്ട്ടിന്മേല് ചര്‍ച്ച ഇന്നില്ല.
ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ തുടരന്വേഷണം ആകാമെന്നാണ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് അരിജിത് പസായത്തിന്റെ നിയമോപദേശം. എന്നാല്‍, പീഡന പരാതിയില്‍ നേരിട്ട് കേസെടുക്കേണ്ടെന്നും പ്രമുഖര്‍ ഉള്‍പ്പെട്ട കേസായതിനാല്‍ കരുതല്‍ വേണമെന്നും നിയമോപദേശം വ്യക്തമാക്കുന്നു. പ്രാഥമികാന്വേഷണത്തിനു ശേഷം കേസെടുത്താല്‍ മതി. പരാതിയില്‍ കഴമ്പുണ്ടെങ്കില്‍ കേസാകാം. ലൈംഗിക പീഡനാരോപണം സമ്മതപ്രകാരമെന്ന് വ്യാഖ്യാനം വരാം. അതിനാല്‍ എഫ്ഐആര്‍ റദ്ദാക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും നിയമോപദേശത്തില്‍ പറയുന്നു.
മേശപ്പുറത്തുവച്ച ഉടന്‍ സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിന്റെ കോപ്പി എംഎല്‍എമാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും കിട്ടും. നിയമസഭയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതിനാല്‍ എല്ലാവര്ക്കും ലഭ്യമാവും. അഞ്ഞൂറ് കോപ്പിയാണ് അച്ചടിച്ചിട്ടുള്ളത്. നാലു വോളിയമുള്ള ഇംഗ്ലീഷിലുള്ള റിപ്പോര്‍ട്ടാണ് കമ്മീഷന് സര്‍ക്കാരിനു സമര്‍പ്പിച്ചത്.
പ്രസക്തഭാഗങ്ങള്‍ ക്രോഡീകരിച്ചാണ് നിയമസഭാ സാമാജികര്‍ക്കും മാധ്യമങ്ങള്‍ക്കും നല്‍കാനുള്ള മലയാളത്തിലെ റിപ്പോര്‍ട്ട് തയാറാക്കിയത്. മലയാള പരിഭാഷയ്ക്കൊപ്പം ഇംഗ്ലീഷിലെ നാല് വോളിയത്തിന്റെ പകര്‍പ്പും നല്‍കും.
സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്ട്ടിന്മേല് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുള്ള നിയമോപദേശം ഇന്നലെ മന്ത്രിസഭ ചര്‍ച്ച ചെയ്തു. റിപ്പോര്‍ട്ട് സഭയില്‍ വച്ച ശേഷം പുതിയ അന്വേഷണം പ്രഖ്യാപിക്കാനാണ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: