ന്യൂദല്‍ഹി: നഴ്സുമാരുടെ ശമ്പള പരിഷ്ക്കരണത്തിനായി നിയോഗിച്ച സമിതിയുടെ ഘടന ചോദ്യം ചെയ്ത് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. സമിതിയില്‍ മാനേജ്മെന്റ് പ്രതിനിധികള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യമില്ലെന്ന പരാതിയാണ് കോടതി തള്ളിയത്. ഇതോടെ സമിതി സമര്‍പ്പിച്ച ശുപാര്‍ശകളില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാം.
സമിതി ശുപാര്‍ശകള്‍ക്കെതിരെ കോടതിയെ സമീപിച്ച ആശുപത്രി മാനേജ്മെന്റുകള്‍ക്ക് കനത്ത പ്രഹരമാണ് വിധി. ജീവനക്കാര്‍ക്കും ഉടമകള്‍ക്കും 13 വീതം പ്രതിനിധികള്‍ സമിതിയില്‍ വേണമെന്നായിരുന്നു ചട്ടം. എന്നാല്‍, മാനേജ്മെന്റ് പ്രതിനിധികളായി എച്ച്ആര്‍ മാനേജര്‍മാര്‍ അടക്കമുള്ളവരെ ഉള്‍പ്പെടുത്തിയിരുന്നു. അതിനാല്‍ സമിതി ശുപാര്‍ശകള്‍ക്ക് സാധുതയില്ലെന്നായിരുന്നു മാനേജ്മെന്റുകളുടെ വാദം.
എന്നാല്‍, ഉന്നതതല ജീവനക്കാര്‍ മാനേജ്മെന്റ് പ്രതിനിധികളായാണ് സമിതിയില്‍ ഉള്‍പ്പെട്ടതെന്നും അവരുടെ നിലപാടുകള്‍ മാനേജ്മെന്റുകളുടെ നിലപാടുകളായിരുന്നെന്നും കോടതി നിരീക്ഷിച്ചു. സമിതിയിലെ അംഗങ്ങളെ മാനേജ്മെന്റുകള്‍ രൂപീകരണ സമയത്ത് എതിര്‍ത്തില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ വാദവും കോടതി അംഗീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: