കാട്ടാക്കട: കേരളം ഇപ്പോഴും വൈദ്യുതി വാങ്ങേണ്ട സാഹചര്യത്തില്‍ നിന്ന് കരകയറിയിട്ടില്ലെന്ന് മന്ത്രി എം.എം. മണി. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി മഴ ലഭിച്ചതിനാല്‍ വൈദ്യുതി മേഖലയില്‍ കുറച്ച് ആശ്വാസമുണ്ട്. വൈദ്യുതക്ഷാമം പരിഹരിക്കാന്‍ നൂതനമാര്‍ഗങ്ങള്‍ സ്വീകരിക്കെണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. കാട്ടാക്കട 220 കെവി സബ് സ്റ്റേഷന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നൂതന ആശയങ്ങള്‍ നടപ്പാക്കിയാലേ ഇനി രക്ഷയുള്ളൂ. ചില വിദേശരാജ്യങ്ങളില്‍ ഉള്ളതുപോലെ കേബിള്‍ സംവിധാനം ഇവിടെയും കൊണ്ടുവരണം. അങ്ങനെ വരുമ്പോള്‍ ദുരുപയോഗം തടയാനും വൈദ്യുത ചോര്‍ച്ച ഇല്ലാതാക്കാനും കഴിയും. സോളാര്‍, കാറ്റാടി സംവിധാനങ്ങള്‍ ഒരുക്കാന്‍ ആവശ്യമായ സ്ഥലസൗകര്യം കേരളത്തില്‍ ലഭ്യമാക്കാന്‍ പ്രയാസവുമാണ്. ആധുനിക സംവിധാനങ്ങള്‍ കൊണ്ടുവരുന്നതിനെ പറ്റിയും ആലോചിക്കണം. സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടത്തിയ സംസ്ഥാനമായി കേരളം മാറിയിട്ടുണ്ട്. ചരിത്രം വിസ്മരിക്കാന്‍ പാടില്ല. അതിനാല്‍ ഇതിന്റെ ക്രെഡിറ്റ് ഒറ്റയ്ക്ക് അടിച്ചെടുക്കുന്നില്ല. അത് നല്ല പ്രവണതയല്ല. കാട്ടാക്കട 220 കെവി സബ് സ്റ്റേഷനു തുടക്കം മുതല്‍ പ്രയത്നിച്ച ജനപ്രതിനിധികള്‍ക്കും മുന്‍ഗാമികളായ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇക്കഴിഞ്ഞ ഒരുവര്‍ഷക്കാലം ഇതിനായി അഹോരാത്രം പണിയെടുത്ത വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഒരുപോലെ അഭിമാനിക്കാവുന്ന കാര്യമാണിത്. കൂട്ടായ പ്രവര്‍ത്തനമാണ് പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഐ.ബി. സതീഷ് എംഎല്‍എ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, കെഎസ്ഇബി ട്രാന്സ്മിഷന് ഡയറക്ടര്‍ പി. വിജയകുമാരി, ചീഫ് എന്‍ജിനീയര്‍ സിജി ജോസ്, കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് എസ്. അജിത, വിളവൂര്‍ക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് വി. അനില്‍കുമാര്‍, ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഭിലാഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: