മുംബൈ: റിസര്‍വ് ബാങ്ക് നോട്ട് അച്ചടി കുറയ്ക്കുന്നു. കറന്‍സി നോട്ടുകള്‍ സൂക്ഷിക്കാന്‍ ഇടമില്ലാത്തതിനെ തുടര്‍ന്നാണ് നോട്ട് അച്ചടി കുറയ്ക്കാന്‍ ആര്‍ബിഐ നിര്‍ദേശം നല്‍കിയതെന്നാണു റിപ്പോര്‍ട്ട്. അഞ്ചു വര്‍ഷത്തിനിടെയിലെ ഏറ്റവും കുറഞ്ഞ നോട്ട് അച്ചടിയാണ് നടപ്പു സാമ്പത്തിക വര്‍ഷമുണ്ടായിരിക്കുന്നതെന്ന് ദേശീയ മാധ്യമമായ മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കേന്ദ്ര സര്‍ക്കാര്‍ അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ കറന്‍സി ചെസ്റ്റുകളിലും വാണിജ്യ ബാങ്കുകളിലും കെട്ടിക്കിടക്കുകയാണ്. അസാധുവാക്കിയ നോട്ടുകള്‍ ആര്‍ബിഐ ഇതേവരെ എണ്ണിത്തീര്ന്നിട്ടുമില്ല. അതേസമയം, ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാന്‍ ആര്‍ബിഐ തയ്യാറായില്ല.
കറന്‍സി വെരിഫിക്കേഷന് സംവിധാനം ഉപയോഗിച്ച് അസാധുവാക്കിയ നോട്ടുകള്‍ പരിശോധിച്ചുവരികയാണെന്ന് നേരത്തെ പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 11.34 ബില്യണ്‍ 500 രൂപയുടെ നോട്ടുകളും 5.25 ബില്യണ്‍ ആയിരത്തിന്റെ നോട്ടുകളുമാണ് പരിശോധിച്ചുകഴിഞ്ഞത്.
2100 കോടി കറന്‍സികളാണ് അടുത്ത വര്‍ഷത്തേക്ക് ആവശ്യമായി വരുന്നത്. മുന്‍ വര്‍ഷം ഇത് 2800 കോടിയായിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി ശരാശരി 2500 കോടി നോട്ടുകളാണ് അച്ചടിച്ചുവരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: