കൊച്ചി: മാര്‍ത്താണ്ഡം കായല്‍ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി തോമസ്ചാണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
താന്‍ മന്ത്രിയായ ശേഷം ചിലര്‍ ഗൂഢലക്ഷ്യത്തോടെ തനിക്കെതിരെ ഭൂമി കൈയേറിയെന്ന ആരോപണം ഉന്നയിക്കുകയാണെന്നാണ് തോമസ്ചാണ്ടിയുടെ ആരോപണം.
ചില മാധ്യമങ്ങളും ജില്ലാ ഭരണകൂടത്തിലെ ചില ഉദ്യോഗസ്ഥരും ചേര്‍ന്ന് തന്റെ അന്തസ് തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ആലപ്പുഴയിലെ ജില്ലാ കളക്ടര്‍ ഇവരുടെ കൈയിലെ ഉപകരണമായി മാറി. കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദുരുദ്ദേശ്യപരമായ പ്രചരണമാണ് മാധ്യമങ്ങള്‍ നടത്തുന്നത്.
കളക്ടറുടെ റിപ്പോര്‍ട്ടിന് ആധാരമായ രേഖകള്‍ വിളിച്ചു വരുത്തി ഇതും റദ്ദാക്കണം. നീതീകരണമില്ലാത്തതും സ്വേച്ഛാപരവും ദുരുദ്ദേശ്യപരവുമായ നടപടിയാണ് ജില്ലാ കളക്ടറുടെ ഭാഗത്തു നിന്നുണ്ടായതെന്നുമാണ് ഹര്‍ജിയിലെ വാദം.
തികച്ചും അപ്രസക്തമായ വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കളക്ടര്‍ തനിക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. താന്‍ ഡയറക്ടറായ കമ്പനിക്കെതിരെ കേരള നെല്‍വയല്‍ തണ്ണീത്തട സംരക്ഷണ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുന്നതിനപ്പുറം വ്യക്തിപരമായി തനിക്കെതിരെ നടപടി പാടില്ലെന്നും തോമസ് ചാണ്ടിയുടെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ആലപ്പുഴ ജില്ലാ കളക്ടര്‍ നല്കിയ അന്വേഷണ റിപ്പോര്‍ട്ടുകള്‍ നിയമ വിരുദ്ധവും സ്വേച്ഛാപരവുമാണെന്നും ഇതു സംബന്ധിച്ച് മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കുന്നത് തടയണമെന്നും ഹര്‍ജിയില്‍ പറയുന്നു. കളക്ടറുടെ റിപ്പോര്ട്ടിന്മേല് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത് തടയണം. കോടതിയുടെ പരിഗണനയിലുള്ള ഈ വിഷയത്തില്‍ അനാവശ്യമായി വസ്തുതകള്‍ വളച്ചൊടിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: