സാഹിത്യകാരനായ പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചിട്ട് ഏതാനും നാളുകളേ ആയിട്ടുള്ളൂ. തന്റെ ഭൗതിക ശരീരം ദഹിപ്പിക്കണമെന്നും, ചിതാഭസ്മം പുഴകളില്‍ ഒഴുക്കണമെന്നുമുള്ള ആഗ്രഹം അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചത് മലയാളികള്‍ക്കെല്ലാമറിയാം. പക്ഷേ ഈ ആഗ്രഹത്തിനു വിരുദ്ധമായി കുഞ്ഞബ്ദുള്ളയെ ഖബറടക്കുകയാണുണ്ടായത്. അതും ഔദ്യോഗിക ബഹുമതികളോടെ. ഹൈന്ദവ സമ്പ്രദായപ്രകാരം അന്ത്യയാത്ര നല്‍കണം എന്നാവശ്യപ്പെട്ടതിനെത്തുടര്‍ന്ന് സ്വന്തം കുടുംബത്തെപ്പോലും നഷ്ടപ്പെട്ട് ശിഷ്ടജീവിതം നയിക്കേണ്ടിവന്നൊരു സാഹിത്യ പ്രതിഭയോട് ഇതിലും വലിയ അനീതി കാണിക്കാനുണ്ടോ? മതസൗഹാര്‍ദ്ദത്തിന്റെ തിളക്കമാര്‍ന്ന മാതൃകയാണോ ഈ നന്ദികേട്?
”ഞാന്‍ ഞാന്‍ തന്നെയായിരുന്നു കുറെക്കാലം. അപ്പൊ കുറച്ചു പ്രേമമൊക്കെ വന്നു. കുറച്ചുകാലമായി വിധവയായി ജീവിക്കുന്നു. അങ്ങനെയിരിക്കുമ്പോള്‍ സ്നേഹം തരാമെന്ന് ഒരാള്‍ പറഞ്ഞു. അയാളെ വിശ്വസിച്ചു. പെണ്ണിന് എപ്പോഴും ഒരു രക്ഷകന് വേണം. അയാള്‍ പറഞ്ഞു മതംമാറാന്‍. ഞാന്‍ മാറി. പ്രണയത്തിനു വേണ്ടി എന്തും ത്യജിക്കാന്‍ നമ്മള് തയ്യാറാവില്ലേ? എങ്കിലും അയാളൊരു ഭീരുവായിരുന്നു. ഞാന്‍ കാണിച്ച ധൈര്യം അയാള്‍ കാണിച്ചില്ല. എന്നെപ്പോലെ ധീരയായ ഒരു പെണ്ണിന് ഒരു ഭീരുവിനെ സ്നേഹിക്കാന്‍ കഴിയുമോ? ഞാന്‍ പുലിയാണെങ്കില്‍ അയാളൊരു കോലാടാ. അയാള്‍ ഭീരുവാണെന്നറിഞ്ഞേപ്പിന്നെ എന്തു പ്രേമം? ഞാനയാളെ സ്വതന്ത്രനാക്കി. ഞാനും സ്വതന്ത്രയായി. പ്രേമമൊക്കെ മങ്ങി. ഇനി ഈ വേഷം (പര്‍ദ്ദ) മാത്രമാണ് ബാക്കി. ഇപ്പോ ഈ വേഷം അത്ര തരക്കേടില്ല എന്നുതോന്നുന്നു. എന്റെ മുടിയൊക്കെ നരച്ചു. ഇപ്പോ ഈ നരയൊന്നും പുറത്തുകാണില്ലല്ലൊ.”
‘മാതൃഭൂമി’ ഫോട്ടോഗ്രാഫര്‍ എ.കെ. ബിജു രാജിനോട് മാധവിക്കുട്ടി പറഞ്ഞ കാര്യങ്ങള്‍ ആ പത്രത്തിന്റെ വാരാന്തപ്പതിപ്പില്‍ (16.01.2005) അച്ചടിച്ചു വന്നതിന്റെ ആരംഭമിങ്ങനെയാണ്. ”മതമെല്ലാം എനിക്ക് മടുത്തു…. മതമെന്നു പറയുന്നത് പുരോഹിതന്മാര്ക്കു ജീവിക്കാനുള്ള വഴിയാണ്. ദൈവത്തെ അടുത്തു പരിചയപ്പെട്ടാല്‍ നമുക്കെന്തിനാ പിന്നെ മതം. റോട്ടറി ക്ലബ്ബ്, ലയണ്‍സ് ക്ലബ്ബ് എന്നൊക്കെ പറയില്ലേ? അതുപോലേയുള്ളൂ മതം. ഏവരുംകൂടി മതത്തിന്റെ പേരില്‍ ദൈവത്തെ ചെറുതാക്കുകയാണ് ” എന്നൊക്കെ അഭിപ്രായപ്പെടുന്ന കൂട്ടത്തില്‍ താനിപ്പോഴും നല്ല വെജിറ്റേറിയനാണെന്നും വെളിപ്പെടുത്തിയ കമലാദാസ് തന്റെ സുദീര്‍ഘമായ മൊഴി അവസാനിപ്പിക്കുന്നതു ശ്രദ്ധിക്കുക:
”ഞാനിപ്പൊ ഒരു നോവലെഴുതുന്നുണ്ട്. അത് മുസ്ലിം സ്ത്രീ എഴുതാന്‍ പാടില്ലാത്തതാണ്. അതുകൊണ്ട് ചിലപ്പൊ അവരെന്നെ പുറത്താക്കും. പുറത്താക്കട്ടെ എന്നു വിചാരിച്ചുതന്ന്യാ എഴുതുന്നത്. അതെഴുതുമ്പോ ഞാന്‍ പഴയ മാധവിക്കുട്ടിയാ. നാലപ്പാട്ടെ ആ മാധവിക്കുട്ടിക്കേ അതെഴുതാന്‍ കഴിയൂ. കുറെ സത്യങ്ങള്‍ ലോകത്തോട് ഇനിയുമെനിക്ക് വിളിച്ചുപറയാനുണ്ട്. എല്ലാം പറഞ്ഞിട്ടേ ഞാന്‍ പോകൂ.”
ഈ സാഹിത്യകാരിയുടെ ഭൗതിക ദേഹവും ഇസ്ലാമികാചാര പ്രകാരം സംസ്ക്കരിക്കപ്പെടുകയാണുണ്ടായതെന്ന് നമുക്കറിയാം. ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കളാണ് അന്ത്യകര്‍മ്മങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച് മുന്‍പന്തിയിലുണ്ടായിരുന്നതും. ഹിന്ദുധര്‍മ്മം പ്രാകൃതമാണെന്നു വിലയിരുത്താന്‍ ‘സര്‍ഗശേഷി’യുള്ളവരുടെ പ്രസ്ഥാനമാണല്ലൊ അത്. മാത്രമല്ല, മാധവിക്കുട്ടിയുടെ പേരിലുള്ള സാംസ്കാരിക കേന്ദ്രത്തില്‍ ഈ വര്‍ഷം (2017) വിദ്യാരംഭം നടത്തുന്നതിന് മതേതര കേരളം വിലക്കേര്‍പ്പെടുത്തിയതായും അറിഞ്ഞു. അവരുടെ ജീവചരിത്രമാണെന്ന് പറയുന്ന സിനിമയില്‍ മതംമാറ്റം സംബന്ധിച്ച മുകളില്‍ കാണിച്ച വസ്തുതകള്‍ യഥാതഥമായി ചിത്രീകരിക്കപ്പെടുമോ എന്ന് കാത്തിരുന്നു കാണാം. കമാലുദ്ദീന്‍മാരെ അടുത്തറിയാനുള്ള അവസരംകൂടിയാകുമത്.
പ്രിയങ്കാ ചോപ്ര എന്ന ബോളിവുഡ് നടിയുടെ മുത്തശ്ശിയും മലയാളിയുമായ മേരി ജോണിന്റെ മൃതശരീരം അവരാഗ്രഹിച്ചതുപോലെ കുമരകത്തിനടുത്തുള്ള ആറ്റമംഗലം പള്ളിയിലെ കുടുംബക്കല്ലറയില്‍ അടക്കം ചെയ്യാന്‍ അനുവദിക്കാതിരുന്ന സംഭവവും മതസൗഹാര്‍ദ്ദത്തിന്റെ വിളനിലത്തില്‍ അടുത്തിടെയുണ്ടായി. തികഞ്ഞ ക്രിസ്ത്യാനിയായിട്ടാണ് അന്ത്യശ്വാസംവരെ ആ മഹതി ജീവിച്ചതെങ്കിലും സഭയുടെ അറിവോ സമ്മതമോ കൂടാതെയുള്ള അവരുടെ വിവാഹം സഭാംഗത്വം നഷ്ടപ്പെടുത്തിയെന്നാണ് കുഴിമാടം നല്‍കാത്തതിന് വികാരിയച്ചന് നല്കിയ ന്യായീകരണം. മൃതദേഹത്തോട് ആദരവ് കാണിക്കുന്നതല്ലേ മനുഷ്യത്വം എന്നു ചോദിച്ചവരോട് പള്ളിയുടെ ഭരണഘടന മനുഷ്യത്വത്തേക്കാള്‍ പ്രധാനമാണെന്ന മറുപടിയും ളോഹാധാരി നല്കി. അങ്ങനെ മാമോദീസ മുങ്ങിയ പള്ളിയില്‍ ശവസംസ്കാരവും വേണമെന്നുള്ള മേരി ജോണിന്റെ ആഗ്രഹം നടക്കാതെ മറ്റൊരു യാക്കോബായ പള്ളിയില്‍ അവര്‍ക്ക് മണ്ണോടു ചേരേണ്ടിവന്നു. അവിടെ സഭാംഗത്വം പ്രശ്നമല്ലായിരിക്കും! പക്ഷേ ഒരു മതേതര മഹാത്മാവും ഇങ്ങനെയൊരു സംശയം ഉന്നയിച്ചില്ല. സഭയെ ഭര്‍ത്സിച്ചതുമില്ല.
തുറന്നുപറഞ്ഞാല്‍ ഹിന്ദുവിനെ വിവാഹം കഴിച്ചതാണ് മേരി ജോണ്‍ ചെയ്ത പൊറുക്കാനാകാത്ത തെറ്റ് സഭയുടെ ദൃഷ്ടിയില്. ഇങ്ങനെ വിവാഹം കഴിച്ചെങ്കിലും ഭര്‍ത്താവിനെക്കൂടി തന്റെ വിശ്വാസത്തിലേക്ക് കൂറുമാറ്റിയിരുന്നെങ്കില്‍ മേരി ജോണ്‍ പള്ളിക്ക് പ്രിയപ്പെട്ടവളാകുമായിരുന്നു എന്നും അനുമാനിക്കണം. സിനിമാ സംവിധായകനായ രഞ്ജിത്ത് ഇതുപോലുള്ള വേറെ ചില സംഭവങ്ങള്‍ അദ്ദേഹത്തിന്റെ അനുഭവത്തില്‍ നിന്ന് ചൂണ്ടിക്കാട്ടുകയുണ്ടായി. സുഹൃത്തും സിനിമാ നടനുമായ അഗസ്റ്റിന് മരണാനന്തരം താന്‍ മാമോദീസ കൈക്കൊണ്ട പള്ളിയില്‍ ശവസംസ്കാരം നിഷേധിക്കപ്പെട്ടതാണ് ഒന്ന്. കുടുംബാംഗങ്ങള്‍ കേണപേക്ഷിച്ചിട്ടും അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം നിരാകരിക്കപ്പെടുവാനുണ്ടായ കാരണം അഗസ്റ്റിന് ശബരിമലയിലും മൂകാംബിക ക്ഷേത്രത്തിലും ദര്‍ശനം നടത്തിയതാണത്രെ. പക്ഷേ ആ മനുഷ്യന് പള്ളികളിലെ തിരുരൂപത്തിനു മുന്പില് മെഴുകുതിരി കത്തിച്ച് കണ്ണീരോടെ പ്രാര്‍ത്ഥിക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും, അദ്ദേഹം ഒരിക്കലും ക്രിസ്തുമതം ഉപേക്ഷിച്ചിട്ടില്ലെന്നും രഞ്ജിത്ത് തറപ്പിച്ചു പറയുന്നു. കയ്യില്‍ പണമില്ലാതാകുമ്പോള്‍ കഴുത്തിലെ സ്വര്‍ണമാല പണയംവയ്ക്കുന്ന സന്ദര്‍ഭത്തില്‍ അതിലെ കുരിശും രൂപവും അഴിച്ചെടുത്ത് ചരടില്‍ കോര്‍ത്തുകെട്ടി കഴുത്തിലണിയാറുണ്ട് അഗസ്റ്റിന് എന്നുമുണ്ട് സാക്ഷ്യപത്രം. പക്ഷേ സഭകള്‍ ദൈവത്തേക്കാള്‍ ശക്തിപ്രാപിച്ചാല്‍ എന്തു ചെയ്യാന്‍ കഴിയും?
ടി.എ.ഷാഹിദ് എന്ന തിരക്കഥാകൃത്തിന് മരണാനന്തരമുണ്ടായ ദുരന്തത്തിലേക്കും വെളിച്ചം വീശുന്നുണ്ട് ഇതേ സംവിധായകന് തന്റെ അനുഭവക്കുറിപ്പില്‍. അന്യമതക്കാരിയെ വിവാഹം കഴിച്ച ‘തെറ്റിന്’ ജന്മദേശത്തെ പള്ളിപ്പറമ്പില്‍ ഷാഹിദിനും ആറടി മണ്ണ് അനുവദിച്ചില്ലത്രെ. ഇവിടെയും അന്യമതക്കാരിയെ വിവാഹം കഴിച്ചതല്ല, അവരെക്കൂടി ദീനിന്റെ (മതത്തിന്റെ) മാര്‍ഗത്തില്‍ ചേര്‍ക്കാന്‍ തയ്യാറാകാത്തതാകും കഥാപുരുഷന് ചെയ്ത കുറ്റം. മലപ്പുറം ജില്ലയില്‍നിന്ന് വിജാതീയ വിവാഹം നടത്തിയതിന് ഒരു കുടുംബത്തിനിപ്പോള്‍ ഊരുവിലക്കു വന്നതായും കേള്‍ക്കുന്നുണ്ട്.
തന്റെ സര്‍ട്ടിഫിക്കറ്റില്‍ ഹിന്ദു എന്നു ചാപ്പകുത്തിയിട്ടുള്ളതിനാല്‍ പൊതുശ്മശാനത്തിലെങ്കിലും എരിഞ്ഞടങ്ങാമല്ലോ എന്നു സമാധാനിക്കുന്നുണ്ട് രഞ്ജിത്ത് തന്റെ കുറിപ്പില്‍.
മതമേതായാലും മനുഷ്യന് നന്നായാല്‍ മതി എന്ന ത്രികാല സത്യം വിളംബരം ചെയ്ത ശ്രീനാരായണ ഗുരുവിന്റെ മണ്ണിലാണ് ”ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ” എന്ന ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടതെന്നും ഇവിടെ ഓര്‍മ്മിക്കേണ്ടതുണ്ട്. ഭീകര സംഘടനകളിലേക്ക് ഏറ്റവും കൂടുതല്‍ റിക്രൂട്ടിങ് നടക്കുന്നത് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇരട്ടച്ചങ്കന് സഖാവിന്റെ തട്ടകത്തിലുമാണ്. അയോദ്ധ്യയില്‍ രാമക്ഷേത്രം ഉയര്‍ന്നുകാണാനാഗ്രഹിക്കുന്ന ലക്ഷക്കണക്കിനു ഹിന്ദുക്കളുടെ വികാരം അവഗണിച്ച് അവിടെ ബാബറി ‘പള്ളി’ പുനര്‍നിര്‍മിക്കണമെന്ന് ഏകകണ്ഠമായി പ്രമേയം പാസ്സാക്കിയ ഇന്ത്യയിലെ ഒരേ ഒരു സംസ്ഥാനവും കേരളമാണ്.
പുനത്തില്‍ കുഞ്ഞബ്ദുള്ളയോടു ചെയ്ത അനീതിയോടു പ്രതികരിക്കാന്‍ സക്കറിയയേയോ സാറാ ജോസഫിനേയോ സുനില്‍ ഇളയിടത്തിനെയോ ദീപാ നിശാന്തിനെയോ മറ്റു സാംസ്കാരിക ജീവികളെയോ മഷിയിട്ടു നോക്കിയിട്ടുപോലും കാണുന്നില്ല. ഈ വര്‍ഗത്തിന്റെ കറകളഞ്ഞ കാപട്യത്തെക്കുറിച്ചോ കേരളത്തിലെ മതസൗഹാര്‍ദ്ദത്തിന്റെ മഹിമയെക്കുറിച്ചോ കൂടുതല്‍ ചിന്തിക്കാതിരിക്കുന്നതാണ് നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: