കാഞ്ഞിരപ്പള്ളി: മാര്‍ച്ച് മുതല്‍ വേതന പാക്കേജ് നടപ്പാക്കാമെന്ന ഉറപ്പിന്മേല് റേഷന്‍ വ്യാപാരികളുടെ സമരം ഒത്തുതീര്‍പ്പായിട്ടും വാതില്‍പ്പടി വിതരണത്തിലെ ക്രമക്കേടുകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുകയാണ് റേഷന്‍ കടക്കാര്. വാതില്‍പ്പടി വിതരണത്തിലെ നിയമമനുസരിച്ച് കൃത്യമായ അളവ് റേഷന്‍ കടകളിലെത്തിച്ച് തൂക്കി നല്കിയാല് മാത്രമേ സാധനങ്ങള്‍ കൈപ്പറ്റുകയുള്ളുവെന്ന് നിലപാടിലാണ് റേഷന്‍ കടക്കാര്. ഇതു സംബന്ധിച്ച അപേക്ഷ താലൂക്ക് സപ്ളൈ ഓഫീസര്‍ക്ക് നല്കി. പരാതി നല്കിയതിനാല് ഉദ്യോഗസ്ഥരുടെയും ചുമട്ടുകാരുടെയും പീഡനങ്ങള്‍ രൂക്ഷമാകുമെന്ന ഭയാശങ്കയും വ്യാപാരികള്‍ ഉയര്‍ത്തുന്നുണ്ട്.
വ്യാപാരികള്‍ അരിയുടെ പൈസ ബാങ്കില്‍ ചെല്ലാനടച്ച് അതുമായി മൊത്ത വിതരണ കേന്ദ്രത്തിലെത്തി സാധനങ്ങള്‍ കൊണ്ടു പോരുന്നതായിരുന്നു പതിവ്. ഈ മാസം മുതല്‍ ഈ നിലപാട് മാറ്റിയെന്നാണ് വ്യാപാരികള്‍ പറയുന്നത്. ത്രാസുള്പ്പെടയുള്ള സാധനങ്ങളുമായി സപ്ലൈ ഓഫീസ് ഉദ്യോഗസ്ഥര്‍ റേഷന്‍കടകളിലെത്തി തൂക്കി നല്കിയാല് മാത്രമേ സാധനങ്ങള്‍ കൈപ്പറ്റുകയുള്ളുവെന്ന നിലപാടാണ് വ്യാപാരികള്‍ സ്വീകരിച്ചിരിക്കുന്നത്. കൃത്യമായ അളവില്‍ സാധനങ്ങള്‍ ലഭ്യമാകാന്‍ ഇതല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്ന് വ്യാപാരികള്‍ പറയുന്നു.
പൊന്‍കുന്നത്തെ സപ്ലൈകോയുടെ മൊത്ത വിതരണ കേന്ദ്രത്തില്‍ തൂക്കത്തില്‍ വെട്ടിപ്പ് നടത്തുന്നതായി പലതവണ പരാതി ഉയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്ന് വിജിലന്‍സ് നടത്തിയ റെയ്ഡില്‍ ലക്ഷക്കണക്കിന് രൂപയുടെ ഭക്ഷ്യ ധാന്യ വസ്തുക്കളുടെ ക്രമക്കേട് കണ്ടെത്തുകയുണ്ടായി. ഒരു ചാക്ക് അരിയുടെ തൂക്കം 50.560 കിലോയാണ്. മൊത്ത വിതരണകേന്ദ്രത്തില്‍ നിന്ന് തൂക്കുന്ന അരിചാക്കുകളില്‍ 8 കിലോയുടെ വരെ തൂക്കക്കുറവ് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് റേഷന്‍ വ്യാപാരികള്‍ വിജലന്‍സില്‍ പരാതി നല്‍കിയത്.
രണ്ടാഴ്ച മുന്‍പ് തിരുവനന്തപുരത്തു നിന്ന് പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥ സംഘം മൊത്ത വിതരണ കേന്ദ്രത്തിലെ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തുകയുണ്ടായി. ഇതിനെ തുടര്‍ന്ന് സ്റ്റോക്കിന്റെ ചുമതലക്കാരനായ റേഷന്‍ ഇന്‍സ്പെക്ടറെ കുറ്റക്കാരനായി കണ്ട് സസ്പെന്‍ഡ് ചെയ്തു. അധികമായി കണ്ടത്തിയ സ്റ്റോക്കിന്റെ പണം അടപ്പിക്കാതെ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തത് കേസ് ഇല്ലാതാക്കാനാണെന്നും ഉദ്യോഗസ്ഥരെല്ലാവരും ഒത്തു കളിച്ച് സ്റ്റോക്കില്‍ കുറവില്ലെന്നു രേഖകളുണ്ടാക്കി ഒതുക്കി തീര്‍ത്തുവെന്നും ആരോപണമുണ്ട്.
സിപിഎം അനുകൂല സര്‍വീസ് സംഘടന നേതാവായ അസിസ്റ്റന്റ് മാനേജര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ എന്നിവര്‍ക്കെതിരേ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. സാധാരണ മൊത്ത വിതരണ കേന്ദ്രത്തിലോ റേഷന്‍ കടകളിലോ സ്റ്റോക്കുകളില്‍ കൂടുതലോ കുറവോ ഉണ്ടായാല്‍ ഈ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടി സീല്‍ ചെയ്ത് തൊട്ടടുത്ത സ്ഥാപനത്തിന് ആ ചുമതല നല്‍കുകയാണ് ചെയ്യുന്നത്. എന്നാല്‍, ഇവിടെ കട പൂട്ടി സീല്‍ ചെയ്യാതെ ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ തുടര്‍ന്നും ജോലി ചെയ്യുവാന്‍ അനുവദിക്കുകയും സ്റ്റോക്കില്‍ ഉണ്ടായ കുറവുകള്‍ നികത്തുന്നതിന് ഇവര്‍ക്ക് അവസരം കൊടുക്കുകയുമാണ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: