മുഹമ്മ: ഇടിമിന്നലേറ്റ് രണ്ടു വീടുകള്‍ക്ക് കനത്ത നാശം. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. മുഹമ്മ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് കായിപ്പുറം കൊച്ചുവെളി എസ് അനില്‍കുമാര്‍, കെ.എസ്. സലിയപ്പന്‍ എന്നിവരുടെ വീടുകള്‍ക്കാണ് നാശനഷ്ടമുണ്ടായത്.
അനില്‍കുമാറിന്റെ വാര്‍ക്കല്‍ വീടിന്റെ അടിത്തറ പൂര്‍ണ്ണമായും തകര്‍ന്നു ഭിത്തിക്ക് വിള്ളലും സംഭവിച്ചിട്ടുണ്ട്. വൈദ്യുതി മീറ്ററിലാണ് ഇടിമിന്നലേറ്റത്. വയറിങ് പൂര്‍ണ്ണമായും കത്തി നശിച്ചു.
നാല് ഫാന്‍, എല്‍ഇഡി ബള്‍ബുകള്‍, ട്യൂബ് ലൈറ്റുകള്‍, മറ്റു വീട്ടുപകരണങ്ങള്‍ എന്നിവ അഗ്നിക്കിരയായി. മീറ്റര്‍ സ്ഥാപിച്ചിരുന്ന മുറിക്കുള്ളില്‍ അനില്‍കുമാറിന്റെ അപ്പച്ചി അംബുജാക്ഷി വിശ്രമിക്കുകയായിരുന്നു. മീറ്റര്‍ പൊട്ടിത്തെറിച്ച ശബ്ദംകേട്ട് ഭയന്ന് നിലവിളിച്ചു.
പൊട്ടിത്തെറിയില്‍ ഇവരുടെ മുതുകിന് പൊള്ളല്‍ അനുഭവപ്പെട്ടു. അയല്‍വാസികള്‍ ഓടിയെത്തിയാണ് ഇവരെ ആശ്വസിപ്പിച്ചത്. അനില്‍കുമാര്‍ കെഎസ്ആര്‍ടിസി ആലപ്പുഴ ഡിപ്പോയിലെ കണ്ടക്ടറാണ്.
സമീപവാസിയായ കൊച്ചുവെളി സലിയപ്പന്റെ വീടിന്റെ കോണ്‍ക്രീറ്റിന്റെ ഒരു ഭാഗം തകര്‍ന്നു വീണു. രണ്ടുഫാന് ഇടിമിന്നലില്‍ കത്തിക്കരിഞ്ഞു. കാവുങ്കല്‍ പഞ്ചായത്ത് എല്‍ പി സ്കൂളില്‍ ഇടിമിന്നലില്‍ പ്രിന്റര്‍ തകര്‍ന്നു. ബുധനാഴ്ച മൂന്നിനാണ് സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: