ന്യൂദല്‍ഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായതോടെ രാജ്യതലസ്ഥാനത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് താത്കാലിക വിലക്ക്. ദേശീയ ഹരിത ട്രൈബ്യൂണലിന്റേതാണ് ഉത്തരവ്. അടുത്തയാഴ്ച ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണം നടപ്പാക്കാന്‍ ദല്‍ഹി സര്‍ക്കാരും തീരുമാനിച്ചു. നവംബര്‍ 13 മുതല്‍ 17വരെയാണ് നിയന്ത്രണം.
ദല്‍ഹിയിലും സമീപ മേഖലകളിലും മാലിന്യം കത്തിച്ചു കളയുന്നതും ട്രൈബ്യൂണല്‍ നിരോധിച്ചു. ഹെലികോപ്ടറുകള്‍ ഉപയോഗിച്ച് നഗരത്തിനു മുകളില്‍ വെള്ളം തളിക്കണമെന്നും ചൂലുപയോഗിച്ച് വൃത്തിയാക്കുന്നതിനു പകരം വാക്വം ക്ലീനര്‍ ഉപയോഗിക്കണമെന്നും ട്രൈബ്യൂണല്‍ നിര്‍ദേശിക്കുന്നു. 15 വര്‍ഷത്തിലധികം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും പത്തു വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും നിരത്തിലിറക്കുന്നതും നിരോധിച്ചു. പന്ത്രണ്ടോളം വിമാനങ്ങളും 41 ട്രെയിനുകളും പുകയും മൂടല്‍മഞ്ഞും മൂലം വൈകിയാണ് സര്‍വീസ് നടത്തിയത്. വരും ദിവസങ്ങളിലും ട്രെയിന്‍-വിമാന ഗതാഗതത്തെ അന്തരീക്ഷ മലിനീകരണം ബാധിക്കുമെന്നും സൂചന.
ദല്‍ഹിയിലും പരിസര പ്രദേശങ്ങളിലുമുള്ള ദേശീയപാത പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂലം അന്തരീക്ഷ മലിനീകരണം ഉണ്ടാകാതിരിക്കാന്‍ കേന്ദ്ര റോഡ്-ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരി പ്രോജക്ട് ഡയറക്ടര്‍മാര്‍, കരാറുകാര്‍ തുടങ്ങിയവര്‍ക്ക് കര്‍ശന നിര്‍ദേശം നല്കി. എല്ലാ സൈറ്റുകളിലും നിശ്ചിത ഇടവേളകളില്‍ വെള്ളം തളിക്കാനും, ലോറികളില്‍ കൊണ്ടുപോകുന്ന സാമഗ്രികള്‍ മൂടിയിട്ടുണ്ടെന്ന് ഉറപ്പ്വരുത്തണമെന്നും നിര്‍ദേശമുണ്ട്.
അതിനിടെ പഞ്ചാബ് സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൡനെതിരെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ രൂക്ഷ പ്രതികരണം. എല്ലാ വിഷയത്തെപ്പറ്റിയും ആധികാരികമായി പ്രതികരണം നടത്തുകയും യാതൊന്നിനെപ്പറ്റിയും അറിവില്ലാത്തതുമായ പ്രത്യക വ്യക്തിത്വമാണ് കേജ്രിവാളെന്ന് അമരീന്ദര്‍ സിങ് വിമര്‍ശിച്ചു.
പഞ്ചാബില്‍ മാത്രം വിളവെടുപ്പ് കഴിഞ്ഞ 20 മില്യണ്‍ ടണ്‍ കറ്റയാണ് കര്‍ഷകരുടെ പക്കലുള്ളത്. ഇതു കത്തിച്ചു കളയാതെ സൂക്ഷിച്ചുവയ്ക്കാനുള്ള യാതൊരു സംവിധാനവും നിലവിലില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹരിയാന, യുപി സര്‍ക്കാരുകള്‍ പഞ്ചാബുമായി ചേര്‍ന്ന് കറ്റകത്തിക്കുന്നത് തടയാനുള്ള കര്‍ശന നിര്‍ദേശമാണ് പോലീസിന് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: