ന്യൂദല്‍ഹി: ആര്‍എസ്എസ് നേതാക്കളെ പാക് ചാരസംഘടനയായ ഐഎസ്ഐ ലക്ഷ്യമിടുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍. രാജ്യത്ത് വര്‍ഗീയ കലാപമുണ്ടാക്കാനാണ് ശ്രമം. അടുത്തിടെ പഞ്ചാബില്‍ രണ്ട് ആര്‍എസ്എസ് നേതാക്കളെ വെടിവച്ച് കൊലപ്പെടുത്തിയത് ഹിന്ദു-സിഖ് കലാപം ലക്ഷ്യമിട്ടായിരുന്നെന്നും രഹസ്യാന്വേഷണ വിഭാഗം ചൂണ്ടിക്കാട്ടുന്നു. കൊലപാതകങ്ങള്‍ക്കു പിന്നില്‍ ഐഎസ്ഐയാണെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് വ്യക്തമാക്കിയിരുന്നു. ഭീകരാക്രമണ പദ്ധതികള്‍ ഇന്ത്യ ഫലപ്രദമായി ചെറുക്കാന്‍ തുടങ്ങിയതോടെയാണ് ഐഎസ്ഐയുടെ ചുവടുമാറ്റം.
പാക് അതിര്‍ത്തിയിലെ നിരീക്ഷണത്തില്‍ നിന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരങ്ങള്‍ ലഭിച്ചതെന്ന് ‘ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്’ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പാക് സൈനികരുടെയും ഗ്രാമീണരുടെയും സംഭാഷണങ്ങളും നീക്കങ്ങളും ചോര്‍ത്തിയാണ് നിഗമനത്തില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ജഗദീഷ് കുമാര്‍ പഞ്ചാബില്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യയിലെ ഐഎസ് മൊഡ്യൂള്‍ ആര്‍എസ്എസ് നേതാക്കളെ ലക്ഷ്യമിട്ടിട്ടുണ്ടെന്ന് ഇതിന് മാസങ്ങള്‍ക്ക് മുന്‍പ് രഹസ്യാന്വേഷണ ഏജന്‍സികള്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ മാസം ആര്‍എസ്എസ് പ്രാദേശിക നേതാവും പഞ്ചാബില്‍ വെടിയേറ്റ് മരിച്ചു.
സിഖുകാരെന്ന വ്യാജേന കാനഡയില്‍ പ്രവര്‍ത്തിക്കുന്ന ആറ് ഐഎസ്ഐ ചാരന്മാരാണ് പഞ്ചാബിലെ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തതെന്ന് റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങിന്(റോ) വിവരം ലഭിച്ചു. വിഘടനവാദി ഗ്രൂപ്പുകളെ ഉപയോഗിച്ചാണ് നേരത്തെ ഐഎസ്ഐ അക്രമം നടത്തിയിരുന്നത്. ഇപ്പോള്‍ നേരിട്ട് രംഗത്തിറങ്ങുന്നു.
ജിഹാദി ഭീകരതയുടെ കേന്ദ്രമായ കേരളത്തിലും ഹിന്ദു സംഘടനാ നേതാക്കള്‍ വധഭീഷണി നേരിടുന്നു. കേരളത്തിലെ ഹിന്ദു നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി മലയാളി ഐഎസ് ഭീകരന് കാസര്‍കോട് സ്വദേശി മൊയ്നുദ്ദീന് പാറക്കടവത്ത് എന്‍ഐഎയോട് കുറ്റസമ്മതം നടത്തി. ഐഎസ് ബന്ധത്തെത്തുടര്‍ന്ന് അബുദാബി പോലീസ് നാടുകടത്തിയ മൊയ്നുദ്ദീനെ കഴിഞ്ഞ ഫെബ്രുവരിയിലാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഐഎസിന്റെ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്ന അഹമ്മദിയ നേതാക്കളെ വധിച്ച് വര്‍ഗീയ കലാപം ലക്ഷ്യമിട്ടതായും ഇയാള്‍ വെളിപ്പെടുത്തി.
ഹിന്ദു നേതാക്കളെ വധിക്കാന്‍ പദ്ധയിട്ട ഐഎസ് ഭീകരരെ കണ്ണൂര്‍ കനകമലയില്‍ നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. കേരളത്തിലെ ഐഎസ് ഭീകരരുമായി ഐഎസ്ഐ ബന്ധപ്പെടുന്നതായും രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
സാമ്പത്തിക അട്ടിമറിയും ലക്ഷ്യം
ഇന്ത്യയുടെ സാമ്പത്തിക മേഖല അട്ടിമറിക്കാനും ഐഎസ്ഐ ശ്രമിക്കുന്നുണ്ടെന്ന് സൂചന. ദല്‍ഹി ചാന്ദ്നി ചൗക്കില്‍ അടുത്തിടെയുണ്ടായ രണ്ട് തീപിടുത്തത്തിന് പിന്നില്‍ പാക് ചാരസംഘടനയാണെന്നാണ് വിവരം. നൂറ് കണക്കിന് കടകള്‍ കത്തിനശിച്ചിരുന്നു. കമല മാര്‍ക്കറ്റ്, ഗഫാര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ തീപിടത്തത്തിലെ ഐഎസ്ഐയുടെ പങ്ക് അന്വേഷിക്കുന്നുണ്ട്. കൊല്‍ക്കത്തയിലെ സംഭവത്തിന്റെ തെളിവുകളും പരിശോധിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: