കൊച്ചി: വിദേശത്ത് അതും യുഎസില്‍ പരിശീലനത്തിനു പോകാന്‍ അവസരമുണ്ട്. പക്ഷേ, അതിനുള്ള പണം കൈയിലില്ല. കേരള ഫുട്ബോളിന് ഒരുകൂട്ടം പെണ്‍പടയെ സമ്മാനിച്ച പരിശീലകനാണ് ഈ ദുര്‍ഗതി.
കോട്ടയം മേവള്ളൂര്‍ കെ.എം.എച്ച്.എസിലെ കായികാധ്യാപകനും വനിതാ ഫുട്ബോള്‍ പരിശീലകനുമായ ജോമോന് ജേക്കബ്ബാണ് യുഎസിലെ ടെക്സസില്‍ വിദഗ്ധ പരിശീലനത്തിന് പോകാന്‍ അവസരം ലഭിച്ചത്. എന്നാല്‍, യാത്രയ്ക്കുള്ള ഭാരിച്ച ചെലവ് എവിടെ നിന്നു കണ്ടെത്തുമെന്നുള്ള ആശങ്കയിലാണ് ഇദ്ദേഹം.
ടെക്സസിലെ കോര്വര് ഫുട്ബോള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡിസംബറിലാണ് പരിശീലനം. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) പരിശീലകന് കൂടിയായ ഇദ്ദേഹത്തെ അവരാണ് യുഎസിലേക്ക് അയയ്ക്കുന്നത്. എന്നാല്‍, മുഴുവന്‍ സമയ ജീവനക്കാരനല്ലാത്തതിനാല്‍ ചെലവ് സ്വയം കണ്ടെത്തണം.
ആഗസ്റ്റില്‍ യുഎസിലേക്ക് പോകാന്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍, കാലിനേറ്റ പരിക്ക് വിലങ്ങുതടിയായി. ഫ്ളോറിഡയില റോഡീസ് ക്ലബ്ബിലേക്കാണ് ക്ഷണം ലഭിച്ചത്. അന്ന് നഷ്ടമായത് ഇന്നു ലഭിക്കണമെങ്കില്‍ ആരെങ്കിലും കനിയണം. അതിനുള്ള ശ്രമത്തിലാണ് ഇദ്ദേഹം. നാമക്കുഴി സിസ്റ്റേഴ്സ് എന്നു വിഖ്യാതരായ വോളിബോള്‍ താരങ്ങളുടെ സഹോദരനാണ് ജോമോന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: