ആലപ്പുഴ: ഒരു കാലത്ത് തൊഴിലാളികളെ സംഘടിപ്പിക്കാന്‍ ശ്രമിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇപ്പോള്‍ മുതലാളിമാരെ സംഘടിപ്പിക്കുന്ന തിരക്കിലാണെന്ന് ബിഎംഎസ് ദേശീയ അദ്ധ്യക്ഷന്‍ അഡ്വ. സി.കെ. സജിനാരായണന്‍. സര്‍വരാജ്യ മുതലാളിമാരെ സംഘടിക്കൂ എന്നതായി മാറി അവരുടെ മുദ്രാവാക്യം. കേരള എന്‍ജിഒ സംഘ് 39-ാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിന്നിട്ട വഴികള്‍ അവര്‍ മറന്നുകഴിഞ്ഞു, ചുമട്ടുതൊഴിലാളി നിയമം ഭേദഗതി ചെയ്ത് തൊഴിലാളികളെ വഴിയാധാരമാക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കിയത് ഇതിന്റെ ഭാഗമാണ്. മന്ത്രിമാരുടെയും ഭരണകക്ഷി നേതാക്കളുടെയും വിടുപണി ചെയ്യുന്നവരായി സിഐടിയുവും, എഐടിയുസിയും മാറി. തൊഴിലാളി പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയ പാര്‍ട്ടികളോടുള്ള വിധേയത്വമാണ് പ്രധാന അപചയം.
ഭരണ പാര്‍ട്ടിയുടെ ബാദ്ധ്യത തൊഴിലാളി യൂണിയന് ഏറ്റെടുക്കേണ്ടി വരുന്നത് തൊഴിലാളി സംരക്ഷണമെന്ന ട്രേഡ് യുണിയനുകളുടെ ആത്യന്തിക ലക്ഷ്യത്തിന് തടസ്സമാകുന്നു. കേരളത്തിലാണ് ഈ സ്ഥിതിവിശേഷം കൂടുതലായുള്ളത്. ബിഎംഎസിന് ഒരു രാഷ്ട്രീയപാര്‍ട്ടിയോടും വിധേയത്വമില്ല, അതിനാലാണ് ഏറ്റവും ഒടുവില്‍ തുടങ്ങിയ ബിഎംഎസിന് രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമായി മാറാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
പണിയെടുക്കുന്നവരാണ് രാജ്യത്തെ നിര്‍മ്മിക്കുന്നത്. ഇപ്പോള്‍ രാജ്യത്തെ തൊഴില്‍ മേഖല പരീക്ഷണ ഘട്ടത്തിലാണ്. രാജ്യത്തിന്റെ സാമ്പത്തിക നിലയെക്കുറിച്ച് ധവളപത്രം പ്രസിദ്ധീകരിക്കണമെന്ന് ബിഎംഎസ് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. സ്വകാര്യവത്ക്കരണം അവസാനിപ്പിച്ച് പൊതുമേഖലയെ സംരക്ഷിക്കണം.
ലോകബാങ്കിന്റെ പരിശീലനം ലഭിച്ചവര്‍ മാത്രമാണ് വിദഗ്ദ്ധരെന്ന നിലപാട് മാറ്റണം. ബിഎംഎസ് അടക്കമുള്ള തൊഴിലാളി പ്രസ്ഥാനങ്ങള്‍ പറയുന്നത് കേള്‍ക്കാനും നടപ്പാക്കാനും തയ്യാറുള്ള നല്ല മനസ്സുള്ളവര്‍ ഇപ്പോഴത്തെ കേന്ദ്രസര്ക്കാരിലുണ്ടെന്നതാണ് ശ്രദ്ധേയമെന്നും അദ്ദേഹം പറഞ്ഞു.
എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് പി. സുനില്‍കുമാര്‍ അദ്ധ്യക്ഷനായി. സ്വാഗതസംഘം ചെയര്മാന് ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വിവിധ സംഘടനാ നേതാക്കളായ സി. സുരേഷ് കുമാര്‍, കെ.പി. രാജേന്ദ്രന്, പി.എസ്. ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എന്‍ജിഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍ സ്വാഗതവും, ജനറല്‍ കണ്‍വീനര്‍ എ. പ്രകാശ് നന്ദിയും പറഞ്ഞു.
സാംസ്കാരിക സമ്മേളനം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്തു. കേരള രാഷ്ട്രീയ രംഗത്ത് ഏറ്റവും വലിയ അപചയമാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സീമാജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. വിഎസ്എസ്സി ശാസ്ത്രജ്ഞന് എം. ശ്യാംമോഹനെ ആദരിച്ചു. യാത്രയയപ്പ് സമ്മേളനം ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവനും വനിതാ സമ്മേളനം മാതൃസമിതി രക്ഷാധികാരി വി.ടി. രമയും ഉദ്ഘാടനം ചെയ്തു. ബിഎംഎസ് ഉപാദ്ധ്യക്ഷ അഡ്വ. ആശാമോള്‍ മുഖ്യപ്രഭാഷണം നടത്തി. വൈകിട്ട് പ്രകടനവും പൊതുസമ്മേളനവും നടന്നു. ബിഎംഎസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഉണ്ണികൃഷ്ണന് ഉണ്ണിത്താന് ഉദ്ഘാടനം ചെയ്തു. ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ജി. ഗോപകൂമാര്‍ മുഖ്യപ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: