തിരുവനന്തപുരം: യുവമോര്‍ച്ചയുടെ നിയമസഭാ മാര്‍ച്ചിന് നേരെ പോലീസ് അക്രമം.
സോളാര്‍ കേസ് അട്ടിമറിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രകാശ് ബാബു, ജില്ലാ പ്രസിഡന്റ് ജെ.ആര്. അനുരാജ്, ജില്ലാ സെക്രട്ടറി ഉണ്ണിക്കണ്ണന് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
സമാധാനപരമായി മാര്‍ച്ച് നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തിന് മുന്നില്‍ പോലീസ് തടഞ്ഞു. മാര്‍ച്ച് ഉദ്ഘാടനം ചെയ്യാന്‍ തയ്യാറെടുക്കുന്നതിനിടെ അപ്രതീക്ഷിതമായിട്ടായിരുന്നു പോലീസ് അതിക്രമം. തുടരെയുള്ള ലാത്തിച്ചാര്‍ജ്ജില്‍ പ്രവര്‍ത്തകര്‍ നിലത്തുവീണു.
നിലത്തുവീണവരെ പോലീസ് വളഞ്ഞിട്ട് ആക്രമിച്ചു. പന്ത്രണ്ടോളം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു. വൈകിട്ടോടെ ഇവരെ വിട്ടയച്ചു. പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിച്ചതില്‍ പ്രതിഷേധിച്ച് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ വൈകിട്ട് പ്രകടനം നടത്തി.
സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.എസ്. രാജീവ്, സംസ്ഥാന ട്രഷറര്‍ സമ്പത്ത് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: