തിരുവനന്തപുരം: മുന്‍നിലപാടില്‍ നിന്ന് വ്യതിചലിച്ച് റിപ്പോര്‍ട്ട് അവതരിപ്പിച്ച മുഖ്യമന്ത്രി നിയമസഭയെ ഒത്തുതീര്‍പ്പ് കേന്ദ്രമാക്കി പ്രതികളെ രക്ഷിക്കാനുള്ള ശ്രമം നടത്തിയെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.പി. പ്രകാശ് ബാബു. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് മാതൃകാപരമായി കേസ് അന്വേഷിക്കുന്നതിനുപകരം പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
യുഡിഎഫിന്റെ കുഞ്ഞാണ് സോളാര്‍ റിപ്പോര്‍ട്ട് എന്ന് വീമ്പിളക്കിയ മുഖ്യമന്ത്രി സാക്ഷരകേരളത്തിന് അപമാനമായ ആ കുഞ്ഞിനെ ദത്തെടുക്കുന്ന ദയനീയ സാഹചര്യമാണ് നിയമസഭയില്‍ കണ്ടത്. ഒരുമാസം മുമ്പ് ആരോപണവിധേയരായവരുടെ പേരെടുത്ത് പറഞ്ഞ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ടിപി കേസിലെ ഗൂഢാലോചനയില്‍ നിന്നു രക്ഷിച്ച തിരുവഞ്ചൂരിനോടുള്ള ഉപകാരസ്മരണയും തോമസ് ചാണ്ടി വിഷയത്തിലുള്ള യുഡിഎഫിന്റെ മൗനനിലപാടിനുള്ള പ്രത്യുപകാരമായാണ് നിലപാട് മാറ്റിയത്.
സ്ത്രീസുരക്ഷ ഉറപ്പുനല്‍കി അധികാരത്തില്‍ വന്ന സര്‍ക്കാര്‍ ഒരു സ്ത്രീക്ക് എതിരെയുള്ള ലൈംഗിക അതിക്രമം കമ്മീഷന്റെ മുന്നിലും മുഖ്യമന്ത്രിയുടെ മുന്നിലും പരാതിയായി കൊടുത്തിട്ടും വേട്ടക്കാര്‍ക്കൊപ്പം നിലക്കൊള്ളുന്ന നിലപാടിനെതിരെ കണ്ണടച്ച് നില്‍ക്കില്ല. ലൈംഗിക ആരോപണ വിധേയരായ ജനപ്രതിനിധികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകുമെന്നും പ്രകാശ് ബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: