കൂത്തപറമ്പ് (കണ്ണൂര്‍): കൂത്തുപറമ്പില്‍ പോലീസ് നരനായാട്ട്. ആര്‍എസ്എസ് നേതാവിനെയും അമ്മയെയും ജോലിസ്ഥലത്ത് അതിക്രമിച്ചു കയറി അകാരണമായി തല്ലിച്ചതച്ച് കസ്റ്റഡിയിലെടുത്തു. കൂത്തുപറമ്പ് ഗോകുലത്തെരുവിലെ ജാനകി ഫൈനാന്‍സ് ജീവനക്കാരനും ആര്‍എസ്എസ് കൂത്തുപറമ്പ് മണ്ഡല് സേവാ പ്രമുഖുമായ ജാനകി നിലയത്തില്‍ പി.ബിനോയി (28)യെയും സഹോദരന് റോഷിദ് ബാബുവിനെയും അമ്മ കൃഷ്ണവേണി(65)യെയുമാണ് ഇന്നലെ രാവിലെ 11.30ഓടെ കതിരൂര്‍ എസ്ഐയുടെ നേതൃത്വത്തില്‍ എത്തിയ വന്‍ പോലീസ് സംഘം അതിക്രൂരമായി മര്‍ദ്ദിച്ച് കസ്റ്റഡിയിലെടുത്തത്.
സ്ഥാപനത്തില്‍ അതിക്രമിച്ചുകയറിയ പോലീസ് അനധികൃതമായി ഫയലുകള്‍ പരിശോധിച്ചു. ഇതിനെ ചോദ്യം ചെയ്ത സ്ഥാപനമുടയായ ബൈജുവിനെയും വിപിനെയും പോലീസ് മര്‍ദ്ദിച്ചു. ഇതുകണ്ട സ്ഥാപനത്തിലെ ജീവനക്കാരിയായ ബിനോയിയുടെ അമ്മ പി. കൃഷ്ണവേണി അതിക്രമം തടയാന്‍ ശ്രമിച്ചപ്പോള്‍ ലാത്തിയുപയോഗിച്ച് തലയ്ക്ക് അടിച്ച് പരിക്കേല്‍പ്പിച്ചു.
ഇതിനിടെ തൊട്ടടുത്തുണ്ടായിരുന്ന ബിനോയിയുടെ അമ്മാവനും സ്ഥാപനത്തിന്റെ പാര്‍ട്ണറുമായ റോഷിദ് ബാബു കടയിലെത്തി. പോലീസിനോട് കാര്യം അന്വേഷിച്ച ഇദ്ദേഹത്തെയും വളഞ്ഞിട്ട് മര്‍ദ്ദിച്ചു. സ്ഥാപനത്തിന്റെ ജനല്‍ഗ്ലാസുകളും ഫര്‍ണിച്ചറുകളും അടിച്ചു തകര്‍ത്തു. അക്രമം തടയാന്‍ ശ്രമിച്ച നാട്ടുകാര്‍ക്കുനേരെയും കയര്‍ത്തു. പോലീസ് അതിക്രമം സംബന്ധിച്ച് വീഡിയോ പുറത്തുവന്നതോടെ എസ്ഐയും സംഘവും പ്രതിരോധത്തിലായി. അക്രമത്തില്‍ പരിക്കേറ്റവരെ കൂത്തുപറമ്പ് ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അകാരണമായി കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ പ്രവര്‍ത്തകരും നേതാക്കളും കൂത്തുപറമ്പ് പോലീസ് സ്റ്റേഷന് മണിക്കൂറുകളോളം ഉപരോധിച്ചു. ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, എ.പി.പുരുഷോത്തമന്, സജീവന് ആറളം, കെ.ബി.പ്രജില്‍ എന്നിവര്‍ ഉപരോധത്തിന് നേതൃത്വം നല്കി.
കഴിഞ്ഞ ദിവസം രാത്രി 10 മണിക്ക് കതിരൂര്‍ പോലീസ് കൈകാണിച്ചപ്പോള്‍ ബിനോയിയുടെ സുഹൃത്ത് ഓടിച്ച ബൈക്ക് നിര്‍ത്താതെ പോയെന്നും അതിനാല്‍ സുഹൃത്തിനെ ഹാജരാക്കണമെന്നും പോലീസ് ഭീഷണി സ്വരത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് അഞ്ചോളം വാഹനങ്ങളിലെത്തിയ പോലീസ് സംഘം പകല്‍ വെളിച്ചത്തില്‍ സ്ഥാപനത്തില്‍ അഴിഞ്ഞാടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: