കൊച്ചി: സിബിഐക്ക് രാഷ്ട്രീയ വിധേയത്വമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. രാഷ്ട്രീയ സ്വാധീനത്തിനു വഴങ്ങിയാണ് പോലീസ് സംഘം കേസ് അന്വേഷിക്കുന്നതെന്ന ആരോപണം സിബിഐയ്ക്കും ബാധകമാണ്.
സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ ഉള്‍പ്പെട്ട കേസുകളില്‍ പോലീസ് രാഷ്ട്രീയ വിധേയത്വം കാണിക്കുമെന്ന ആരോപണം കേന്ദ്രത്തില്‍ അധികാരത്തിലുള്ള ബിജെപിയോട് സിബിഐ വിധേയത്വം കാണിക്കുമെന്ന ആരോപണത്തിനും ബാധകമാണെന്ന് ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.
ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട ഏഴ് കേസുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജിയിലായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം. ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്നും കൊല്ലപ്പെട്ടവരുടെ രാഷ്ട്രീയം നോക്കി അന്വേഷണം ആവശ്യപ്പെടുന്നത് ഇതിനുള്ള തെളിവാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
തലശേരിയിലെ ഗോപാലന് അടിയോടി വക്കീല്‍ സ്മാരക ട്രസ്റ്റ് നല്കിയ പൊതുതാല്പര്യ ഹര്‍ജിയില്‍ ആഭ്യന്തരവകുപ്പ് അണ്ടര്‍ സെക്രട്ടറി എം.പി. പ്രിയമോളാണ് മറുപടി സത്യവാങ്മൂലം നല്‍കിയത്.
ഹര്‍ജിയില്‍ ആവശ്യപ്പെടുന്ന ഏഴ് കേസുകളില്‍ അഞ്ചെണ്ണത്തില്‍ അന്തിമ റിപ്പോര്‍ട്ട് നല്കി. കേസുകളുടെ ആധികൃം മൂലം പലകേസുകളും ഏറ്റെടുക്കാന്‍ മടിച്ച സിബിഐ ഈ കേസുകളില്‍ താല്പര്യം കാട്ടിയത് രാഷ്ട്രീയ വിധേയത്വം ഉണ്ടെന്നതിന് തെളിവാണ്. ഹര്‍ജി നല്കിയ ട്രസ്റ്റിലെ ട്രസ്റ്റികളെല്ലാം ബിജെപി-ആര്‍എസ്എസ് നേതാക്കളാണ്. ഹര്‍ജിയില്‍ പറയുന്ന കേസുകളിലെ അന്വേഷണത്തെക്കുറിച്ചുള്ള പരാതികള്‍ അന്വേഷിച്ചിരുന്നു.
സ്വതന്ത്രമായ അന്വേഷണത്തിനാണ് നടപടി എടുത്തതെന്നും ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറി നല്കിയ അഡിഷണല്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: