കൊല്ലം: സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷ പെന്ഷന് പട്ടിക കൃത്യമാക്കാന്‍ സര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സാമൂഹ്യ സുരക്ഷാ പെന്ഷന് വാങ്ങുന്ന 42.5 ലക്ഷത്തോളം പേരും ക്ഷേമനിധി ബോര്‍ഡ് പെന്ഷന് വാങ്ങുന്ന 10 ലക്ഷത്തോളം പേരും ഇപ്പോഴുണ്ട്.
2011ലെ സെന്‍സസ് കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 60 വയസില്‍ കൂടുതലുള്ള 42.28 ലക്ഷം പേരാണുള്ളത്. ഇതില്‍ സര്‍വീസ് പെന്ഷന് ലഭിക്കുന്നവരെയും ഒരു ലക്ഷത്തിലധികം രൂപ വാര്‍ഷിക വരുമാനമുള്ളവരെയും ഒഴിവാക്കിയാല്‍ സാമൂഹ്യ സുരക്ഷാ പെന്ഷന് കൈപ്പറ്റുന്നവരുടെ എണ്ണം വളരെ കൂടുതലാണെന്ന് പരിശോധനയില്‍ കണ്ടെത്തി.
അര്‍ഹരായ വ്യക്തികള്‍ക്ക് മാത്രമേ പെന്ഷന് ലഭിക്കുന്നുള്ളു എന്ന് ഉറപ്പ് വരുത്താനാണ് നിലവിലുള്ള മാനദണ്ഡങ്ങള്‍ സംയോജിപ്പിച്ച് പുതിയ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചും നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
ഒരാള്‍ക്ക് ഒരു ക്ഷേമനിധി ബോര്‍ഡ് പെന്ഷനുമാത്രമേ അര്‍ഹതയുണ്ടായിരിക്കുകയുള്ളു. തനതു ഫണ്ട് ഉപയോഗിച്ച് പെന്ഷന് നല്കുന്ന ക്ഷേമനിധി ബോര്‍ഡ് ഗുണഭോക്താക്കള്‍ക്ക് മറ്റൊരു സാമൂഹ്യ സുരക്ഷാ പെന്ഷന് സാധാരണനിരക്കില്‍ ലഭിക്കുന്നതാണ്.
തനതു ഫണ്ട് ഉപയോഗിച്ച് പെന്ഷന് നല്‍കുന്നതൊഴികെയുള്ള ക്ഷേമനിധി ബോര്‍ഡ് ഗുണഭോക്താക്കള്‍ ക്ഷേമനിധി പെന്‍ഷനൊപ്പം സാമൂഹ്യ സുരക്ഷാ പെന്‍ഷനും വാങ്ങുകയാണെങ്കില്‍ ക്ഷേമനിധി പെന്ഷന് അതത് കാലങ്ങളില്‍ നിലവിലുള്ള സാധാരണ നിരക്കിലും സാമൂഹ്യ സുരക്ഷാ പെന്ഷന് 600 രൂപ നിരക്കിലും ലഭിക്കാന്‍ അര്‍ഹതയുണ്ടായിരിക്കും.
കഴിഞ്ഞ ഫെബ്രുവരി ആറിന് മുമ്പ് രണ്ട് പെന്‍ഷനും വാങ്ങിവരുന്നവര്ക്കാണ് രണ്ടു പെന്‍ഷനും ലഭിക്കാന്‍ അര്‍ഹതയുള്ളത്. ഫെബ്രുവരി ആറ് മുതല്‍ പുതിയ അപേക്ഷകര്‍ക്ക് ഏതെങ്കിലും ഒരു പെന്ഷന് മാത്രമേ അര്‍ഹതയുണ്ടായിരിക്കുകയുള്ളു.
ഇപിഎഫ് പെന്ഷന് ലഭിക്കുന്നവര്‍ക്ക് സാധാരണനിരക്കില്‍ ഒരു സാമൂഹ്യ സുരക്ഷാ പെന്‍ഷനോ അല്ലെങ്കില്‍ ഒരു ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനോ അര്‍ഹതയുണ്ടായിരിക്കും.
75 വയസ് കഴിഞ്ഞവര്‍ക്ക് വാര്‍ദ്ധക്യകാല പെന്ഷന് ഉയര്‍ന്ന നിരക്കില്‍ തുടര്‍ന്നും ലഭിക്കും. വ്യത്യസ്ത പ്രാദേശിക സര്‍ക്കാരില്‍ നിന്നും സാമൂഹ്യ സുരക്ഷാ പെന്ഷന് വാങ്ങാന്‍ പാടില്ല.
ബാങ്ക് വഴി പെന്ഷന് വാങ്ങുന്നവര്‍ എല്ലാ വര്‍ഷവും ഡിസംബര്‍ മാസം അക്ഷയ കേന്ദ്രങ്ങള്‍ വഴി മസ്റ്ററിങ് നടത്തേണ്ടതാണ്. ഒരു സാമൂഹ്യ സുരക്ഷാ പെന്ഷന് അപേക്ഷ പ്രാദേശിക സര്‍ക്കാരില്‍ ലഭിച്ചാല്‍ അതിന്മേല് സമഗ്രമായ അന്വേഷണം നടത്തി ഉദ്യോഗസ്ഥന് പ്രാദേശിക സര്‍ക്കാര്‍ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിക്കഴിഞ്ഞ് സെക്രട്ടറി അതിന്മേല് ക്രോസ് പരിശോധന നടത്തിയശേഷം മാത്രമേ അപേക്ഷ അംഗീകരിക്കാന്‍ പാടുള്ളു.
സര്‍ക്കാരിനെ കബളിപ്പിച്ച് പെന്ഷന് വാങ്ങുന്ന വ്യക്തികളില്‍ നിന്ന് നിയമാനുസരണം തുക ഈടാക്കണമെന്നും ഇവര്‍ക്ക് ഭാവിയില്‍ സര്‍ക്കാരിന്റെ യാതൊരു ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടായിരിക്കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: