തിരുവനന്തപുരം: സോളാര്‍ കമ്മീഷന് റിപ്പോര്ട്ടിന്മേലുള്ള സൂര്യതാപമുള്ള ചര്‍ച്ചകളുടെ ഒരു ദിവസം കടന്നു പോകുമ്പോള്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള പതിവ് ഒത്തുകളിയില്‍ എല്ലാം എരിഞ്ഞടങ്ങുമെന്ന സൂചനകളും ഉരുത്തിരിയുന്നു.
സോളാര്‍ വിരുദ്ധസമരമെന്ന പേരില്‍ ഇടതുമുന്നണി രാപ്പകല്‍ നിയമസഭ വളഞ്ഞപ്പോള്‍ ആരംഭിച്ച ഒത്തുകളി ഇനിയും തുടരുമെന്നുറപ്പായി. കാരണം സോളാറോളം കെട്ടുനില്ക്കുകയാണ് ഇടതുഭരണം. ലൈംഗികാരോപണം മൂലം രാജിവച്ച മന്ത്രിക്ക് പകരംവന്ന മന്ത്രി തോമസ് ചാണ്ടി അധികാരദുര്‍വിനിയോഗവും ഭൂമികൈയേറ്റവും നടത്തിയതായി തെളിഞ്ഞിരിക്കുകയാണ്. ആ വിഷയം ആളിക്കത്തിനില്ക്കവെയാണ് സോളാര്‍ റിപ്പോര്‍ട്ടുപയോഗിച്ച് പിണറായി വിജയന് സര്‍ക്കാര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. റിപ്പോര്‍ട്ട് വന്നതോടെ പ്രതിപക്ഷം പട്ടാപ്പകല്‍ നഗ്നരായി. ഉമ്മന്‍ചാണ്ടിയെ ഉപയോഗിച്ച് തോമസ് ചാണ്ടിയെ പിണറായി വിജയന് രക്ഷിക്കണം. അതിനൊരു പോംവഴി കണ്ടെത്താനായിരിക്കും ഇനിയുള്ള ശ്രമം.
തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന ആവശ്യം ഇല്ലാതാക്കാന്‍ സോളാര്‍ ഉപയോഗിക്കാനാണ് സിപിഎം ശ്രമം. സോളാര്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഉമ്മന്‍ചാണ്ടിക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ കേസ്സെടുക്കാന്‍ പ്രത്യേക സംഘത്തെ പ്രഖ്യാപിച്ചിട്ട് പിന്നാക്കം പോയത് ഈ ഒത്തുതീര്‍പ്പിന്റെ ഭാഗമാണ്. കേസെടുത്ത് അന്വേഷണമെന്നത്, അന്വേഷിച്ചശേഷം കേസ് എന്നാക്കി ഇന്നലെ നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞത് ഇതിന്റെ ഭാഗമാണ്.
സോളാര്‍ കമ്മീഷന്റെ പിറവി തന്നെ ഇടതു-വലത് ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഫലമായിട്ടായിരുന്നു. ടി.പി. ചന്ദ്രശേഖരന് വധക്കേസ്സും സോളാര്‍ സമരവും ചേര്‍ത്തുവച്ചുകൊണ്ടുള്ള ഒത്തുതീര്‍പ്പായിരുന്നു അത്. ഇപ്പോള്‍ തോമസ് ചാണ്ടിയേയും ഉമ്മന്‍ചാണ്ടിയേയും വച്ചുകൊണ്ടുള്ള നീക്കമെന്നുമാത്രം.
കുറ്റാരോപിതര്‍ക്കെതിരെ അഴിമതി നിരോധനനിയമം, ക്രിമിനല്‍ നടപടി സംഹിത, ഇന്ത്യന്‍ ശിക്ഷാനിയമം തുടങ്ങിയവ ഉപയോഗിച്ച് കേസെടുക്കാമെന്നാണ് കമ്മീഷന് ശുപാര്‍ശ ചെയ്തത്. അതനുസരിച്ചാണ് നേരത്തെ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. പിന്നീട് തോമസ് ചാണ്ടി വിഷയം ഉയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി പ്രതിരോധത്തിലായി. സോളാര്‍ ഉപയോഗിച്ച് പ്രതിരോധം മറികടക്കുകയാണ് പിണറായിയുടെ ലക്ഷ്യം.
ടി.പി. വധക്കേസ് ഒതുക്കാന്‍ കൂട്ടുനിന്നത് അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരുന്നു. ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ എന്നതുപോലെ തിരുവഞ്ചൂരിന് നല്ല സര്‍ട്ടിഫിക്കറ്റ് നല്കാന് പിണറായി നിയമസഭയില്‍ ശ്രമിച്ചതും ശ്രദ്ധേയമാണ്. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടുന്ന ആരുടെയും പേരുപറയാതിരുന്ന മുഖ്യമന്ത്രി, തിരുവഞ്ചൂര്‍ അഴിമതിയോ പീഡനമോ നടത്തിയതായി തെളിവില്ലെന്ന് പറയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: