തിരുവനന്തപുരം: സ്ത്രീപീഡകരുടെയും അഴിമതിക്കാരുടെയും കൂടാരമായി മാറിയ കെപിസിസി പിരിച്ചുവിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കോണ്‍ഗ്രസ് എന്നത് കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ അശ്ലീലമായി മാറി. ഇതിന്റെ പ്രതീകമായ തിരുവനന്തപുരത്തെ ഇന്ദിരാഭവന് അടച്ചുപൂട്ടാന്‍ അഖിലേന്ത്യാ നേതൃത്വം ഇടപെടണം. കേരളത്തെ രാജ്യത്തിന് മുന്നില്‍ അപമാനിച്ച കോണ്‍ഗ്രസ് നേതാക്കള്‍ പൊതുപ്രവര്‍ത്തനം ഉപേക്ഷിച്ച് ജനങ്ങളോട് മാപ്പു പറയണം. മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയും മന്ത്രിമന്ദിരവുമൊക്കെ വ്യഭിചാരശാലകളാക്കി മാറ്റിയവര്‍ പൊതുസമൂഹത്തിന് അപമാനമാണ്. മഹത്തായ സന്ദേശത്തിന്റെ പ്രതീകമായ ഖദര്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉപേക്ഷിക്കണം. ജുഡീഷ്യല്‍ കമ്മീഷന് കണ്ടെത്തലിനെപ്പറ്റി അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ സര്‍ക്കാര്‍ രൂപീകരിച്ചത് ഒത്തുകളിയുടെ ഭാഗമായാണ്. യുഡിഎഫുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. സരിതയുടെ വെളിപ്പെടുത്തലില്‍ സത്യമുണ്ടെന്ന് ജുഡീഷ്യല്‍ കമ്മീഷനാണ് കണ്ടെത്തിയത്. അതേപ്പറ്റി വീണ്ടും അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ ചുമതലപ്പെടുത്തിയത് കമ്മീഷനോടുള്ള അവഹേളനമാണ്. ഒത്തുകളിച്ച് ജനങ്ങളെ വഞ്ചിക്കുന്ന ഇരു മുന്നണികള്‍ക്കുമെതിരെ ഇന്ന് ബിജെപി വഞ്ചനാദിനമായി ആചരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: