മട്ടന്നൂര്‍: ആള്‍ത്താമസമില്ലാത്തതും കാടുപിടിച്ചുകിടക്കുന്നതുമായ സ്ഥലം കണ്ടെത്തി ഉടമസ്ഥരുടെ വിവരങ്ങള്‍ ശേഖരിച്ച് കൃത്രിമ രേഖകള്‍ ചമച്ച് തട്ടിയെടുക്കുന്ന സംഘത്തിലെ ഒരാള്‍ പിടിയിലായി. സംഘാംഗങ്ങളെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചു. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തെ കോടികള്‍ വിലമതിക്കുന്ന സ്ഥലം വ്യാജരേഖചമച്ച് തട്ടിയെടുത്ത സംഭവത്തില്‍ കാസര്‍കോട് പാണത്തൂരിലെ മാവുങ്കാല്‍ കുന്നില്‍ വീട്ടില്‍ കെ.മുഹമ്മദ് ഹാരിഫ് (39)നെയാണ് മട്ടന്നൂര്‍ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തത്.
ജ്വല്ലറി കവര്‍ച്ചാ കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഇയാളുടെ അറസ്റ്റിനു ശേഷം പോലീസ് നടത്തിയ അന്വേഷണത്തിലാണ് നാടിനെ നടുക്കുന്ന തട്ടിപ്പ് വിവരം പുറത്തായത്. മട്ടന്നൂര്‍ വിമാനത്താവള പരിസരങ്ങളില്‍ ഇത്തരത്തില്‍ വന്‍ തട്ടിപ്പുകള്‍ക്ക് സംഘം ആസൂത്രണം ചെയ്തതായും പോലീസിന് വ്യക്തമായിട്ടുണ്ട്.
കീഴല്ലൂര്‍ പഞ്ചായത്തിലെ നാഗവളവ് എളമ്പാറ ക്ഷേത്രത്തിനടുത്ത് വിമാനത്താവള മതിലിനോട് ചേര്‍ന്ന് കിടക്കുന്ന റീസര്‍വ്വേ 81/2ല്‍പ്പെട്ട 50സെന്റ് സ്ഥലം വ്യാജ രേഖ ചമച്ച് തട്ടിയെടുത്ത സംഭവത്തിലാണ് മുഹമ്മദ് ഹാരിഫ് അറസ്റ്റിലായത്. പ്രവാസി വ്യവസായിയും കണ്ണപുരം സ്വദേശിയുമായ മോഹനന് വാഴവളപ്പിലിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് ഇത്തരത്തില്‍ വ്യാജരേഖ ചമച്ച് ചെറിയ വിലക്ക് വില്പന നടത്തിയത്. പിടിയിലായ ഹാരിഫാണ് ഈ സ്ഥലം വാങ്ങിയത്.
സ്ഥലം ഉടമ മോഹനനെന്ന വ്യാജേന കണ്ണൂര്‍ സ്വദേശിയായമറ്റൊരാളാണ് തട്ടിപ്പിലെ പ്രധാന കക്ഷി വിദേശത്തുള്ള മോഹനനാണെന്നുകാണിച്ച് കണ്ണൂര്‍ സ്വദേശി ഈ ഭൂമി നേരത്തെ കൈക്കലാക്കിയിരുന്നു. മോഹനന്റെ ഐഡി കാര്‍ഡും മറ്റു രേഖകളും ഇയാളുടെ ഫോട്ടോ സഹിതം കൃത്രിമമായി സൃഷ്ടിച്ച് സ്ഥലം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
തുടര്‍ന്ന് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും സ്ഥലത്തിന്റെ പകര്‍പ്പെടുത്തും ഒറിജനല്‍ ആധാരം നഷ്ടപ്പെട്ടതായി കാണിച്ച് പത്രത്തില്‍ പരസ്യം നല്‍കിയും കണ്ണൂരിലെ ഒരു നോട്ടറിയെക്കൊണ്ട് സാക്ഷ്യപ്പെടുത്തിയുമാണ് തട്ടിപ്പു നടത്തിയത്. കണ്ണൂര്‍ സ്വദേശി മോഹനന് എന്ന പേരില്‍ സ്ഥലം കാസര്‍കോടെ മുഹമ്മദ് ഹാരിഫിന് വില്പന നടത്തുകയായിരുന്നു.
സ്ഥലത്തിന്റെ രേഖ മുഹമ്മദ് ഹാരിഫിന് രജിസ്റ്റര്‍ ചെയ്ത് നല്കുമ്പോള് മോഹനാണെന്നതിന്റ വ്യാജ മോഹനന്റെ ഫോട്ടോയും മുദ്രപത്രത്തില്പതിച്ചിരുന്നു. ഹാരിഫ് ഈ സ്ഥലം മറ്റൊരാള്‍ക്ക് വില്‍പ്പന നടത്തി. സ്ഥലം വില്പനക്ക് വാങ്ങിയ ഇയാള്‍ സ്ഥലത്ത് ജെസിബി ഉപയോഗിച്ച് പ്രവര്‍ത്തി നടത്തുമ്പോഴാണ് സംഭവം നാട്ടുകാരറിയുന്നത്.
സംശയം തോന്നിയ നാട്ടുകാരില്‍ ചിലര്‍ വിദേശത്തുള്ള മോഹനനുമായി ബന്ധപ്പെട്ടപ്പോഴാണ് വ്യാജരേഖ ചമച്ച് ഭൂമി കൈമാറിയ സംഭവം നാട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് മോഹന്റെ ബന്ധു മട്ടന്നൂര്‍ പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുഹമ്മദ് ഹാരിഫ് പിടിയിലായത്.
സംഭവവുമായി ബന്ധപ്പെട്ട് എട്ടിലധികം പേര് ഉള്ളതായാണ് വിവരം. ഇതേ സമാനമായ രീതിയില്‍ ഇതിനടുത്തുള്ള 70 സെന്റ് സ്ഥലവും സംഘം തട്ടിയെടുക്കാന്‍ ശ്രമംനടത്തിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
വിമാനത്താവളത്തോനുബന്ധിച്ച് ഈ മേഖലയില്‍ ഏക്കറുകണക്കിന് സ്ഥലം ഇത്തരത്തില്‍ കാടുകയറി കിടക്കുന്നുണ്ട്. ചിലഭൂമാഫിയകളാണ് ഇത്തരം ഭൂമികള്‍ കൈക്കാലാക്കിവെച്ചിരിക്കുന്നത്. നേരത്തെ ചെറിയവിലക്ക് വാങ്ങിക്കൂട്ടിയ ഭൂമികള്‍ക്ക് ഇപ്പോള്‍ സെന്റിന് ലക്ഷക്കണക്കിന് രൂപ വിലവരും. ഇത്തരം സ്ഥലങ്ങള്‍ വ്യാജരേഖയുണ്ടാക്കി തട്ടിയെടുക്കാന്‍ ഈ സംഘംശ്രമിച്ചതായും പോലീസിന് സൂചനയുണ്ട്.
ആള്‍ത്താമസമില്ലാത്തതും കാടുപിടിച്ചതുമായ സ്ഥലം കണ്ടെത്തി ഉടമസ്ഥരുടെ വിവരങ്ങള്‍ ശേഖരിച്ച് ബന്ധപ്പെട്ട രജിസ്ട്രാര്‍ ഓഫീസുകളില്‍നിന്നും രേഖകള്‍ സംഘടിപ്പിച്ചാണ് തട്ടിപ്പുകള്‍ നടത്തുന്നത്. കൈക്കലാക്കിയ ഭൂമി തുച്ഛമായ തുകക്ക് മറ്റൊരാള്‍ക്ക് വില്‍ക്കുന്നതായി കാണിച്ച് ഉടസ്ഥാവകാശം മാറ്റിമാറ്റി കൊണ്ടുപോകുകയാണ് ഇവരുടെ തട്ടിപ്പിന്റെ രീതി.
സംഭവത്തിലെ പ്രധാന കണ്ണിയായ കണ്ണൂര്സ്വദേശിയെ കണ്ടെത്താനായിപോലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അറസ്റ്റിലായ മുഹമ്മദ് ഹാരിഫിനെ മട്ടന്നൂര്‍കോടതി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: