പയ്യാവൂര്‍: ഗൃഹനാഥന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ ഭാര്യയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു.
പയ്യാവൂര്‍ പാറക്കടവില്‍ വീട്ടിനകത്ത് കഴിഞ്ഞദിവസം മരിച്ചനിലയില്‍ കണ്ടെത്തിയ തോണിപ്പാറയില്‍ ബാബുവിന്റെ(52)ന്റെ മരണമാണ് കൊലപാതകമാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ പരിയാരം മെഡിക്കല്‍ കോളേജിലെ പോലീസ് സര്ജന് പി.ഗോപാലകൃഷ്ണപ്പിള്ള ഇന്നലെ രാവിലെ റിപ്പോര്‍ട്ട് ശ്രീകണ്ഠാപുരം സിഐക്ക് കൈമാറുകയും തുടര്‍ന്ന് ഇയാളുടെ ഭാര്യ ആനിയെയും കാമുകന് വെമ്പുവ സ്വദേശിയായ ജോബിയെയും പയ്യാവൂര്‍ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ബുധനാഴ്ച രാവിലെയാണ് ബാബുവിനെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് സ്വാഭാവിക മരണമാണെന്നാണ് ഭാര്യ ആനി പറഞ്ഞത്. എന്നാല്‍ അയല്‍വാസിയായ ഒരാള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് പയ്യാവൂര്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി പരിയാര മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനയച്ചത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ആനിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ഉറക്കത്തില്‍ തോര്‍ത്തോ കയറോ ഉപയോഗിച്ച് കഴുത്തുമുറുക്കിയാണ് ബാബുലിനെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. കഴുത്തില്‍ മുറിവേറ്റതിന്റെ പാടുണ്ട്. നാവ് കടിച്ച നിലയില്‍ പുറത്തേക്ക് തള്ളിയ നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്.
നേരത്തെ ടാപ്പിങ്ങ് തൊഴിലാളിയായിരുന്ന ബാബു പിന്നീട് പയ്യാവൂരില്‍ ചിക്കന്‍ സ്റ്റാളില്‍ ജോലി ചെയ്തുവരികയായിരുന്നു. പിടിയിലായ ജോബി ഓട്ടോഡ്രൈവറാണ്. നേരത്തെ ഗള്‍ഫിലായിരുന്ന ആനിയും ജോബിയും ഏെറക്കാലമായി പ്രണയത്തിലായിരുന്നു. ഇവര്‍ തമ്മിലുള്ള ബന്ധം ബാബുവിന്റെ ശ്രദ്ധയില്‍പ്പെടുകയും ഇതേച്ചൊല്ലി ഇരുവരും നിരന്തരം കലഹമുണ്ടാവുന്നതും പതിവായിരുന്നു. കസ്റ്റഡിയിലെടുത്തവരെ വിശദമായി ചോദ്യംചെയ്തുവരികയാണ്. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവരും സ്ഥലത്തെത്തി. പരേതനായ തോമസ്-അന്നമ്മ ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട ബാബു. മക്കള്‍: ജിബിന്‍, യബിന്, ഷിബിന്‍. സഹോദരങ്ങള്‍: സാബു, മേഴ്സി, ആലീസ്, അഭഭിലാഷ്, ബീന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: