ന്യൂദല്‍ഹി: ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്കുന്നതില് തീരുമാനമെടുക്കേണ്ടത് ദേശീയ ന്യൂനപക്ഷ കമ്മീഷനാണെന്ന് സുപ്രീംകോടതി. ജനസംഖ്യാപരമായി ന്യൂനപക്ഷമായ എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദു മതവിഭാഗത്തിന് ന്യൂനപക്ഷ പദവി നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി മടക്കി. ഹര്ജിക്കാരന് ന്യൂനപക്ഷ കമ്മീഷനെ സമീപിക്കാമെന്നും ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് വ്യക്തമാക്കി.
ജമ്മു കശ്മീര്‍, പഞ്ചാബ്, ലക്ഷദ്വീപ്, മിസോറാം, നാഗാലാന്‍ഡ്, മേഘാലയ, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ അശ്വിനി കുമാര്‍ ഉപാധ്യായയാണ് ഹര്‍ജി നല്‍കിയത്. ഈ സംസ്ഥാനങ്ങളില്‍ ജനസംഖ്യയില്‍ ന്യൂനപക്ഷമായിട്ടും ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷാവകാശം ലഭിക്കുന്നില്ല.
സംസ്ഥാനത്തെ ജനസംഖ്യ കണക്കിലെടുത്ത് ന്യൂനപക്ഷങ്ങളെ നിര്‍ണയിക്കണം. സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് കേന്ദ്രസര്‍ക്കാര്‍ ജമ്മു കശ്മീരിന് അനുവദിച്ച 753 സ്കോളര്‍ഷിപ്പില്‍ 717 എണ്ണവും ലഭിച്ചത് സംസ്ഥാനത്ത് ഭൂരിപക്ഷമായ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കാണെന്നും ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി.
1993ലെ കേന്ദ്ര വിജ്ഞാപന പ്രകാരം മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാര്‍സി വിഭാഗങ്ങളെയാണ് ന്യൂനപക്ഷമായി കണക്കാക്കുന്നത്. ജൈന വിഭാഗത്തെ 2014ലും ഉള്‍പ്പെടുത്തി. 2011ലെ സെന്‍സസ് പ്രകാരം ലക്ഷദ്വീപ് (2.5%), മിസോറാം (2.75%), നാഗാലാന്‍ഡ് (8.75%), മേഘാലയ (11.53%), ജമ്മു കശ്മീര്‍ (28.44%), അരുണാചല്‍ പ്രദേശ് (29%), മണിപ്പൂര്‍ (31.39%), പഞ്ചാബ് (38.40%) എന്നിങ്ങനെയാണ് ഹിന്ദു ജനസംഖ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: